ചെന്നൈ : ബാങ്ക് മാനേജരെ മർദ്ദിച്ച സംഭവത്തിൽ മുൻ മുഖ്യമന്ത്രി കരുണാനിധിയുടെ കൊച്ചുമകളും മുൻ കേന്ദ്രമന്ത്രി എംകെ അഴഗിരിയുടെ മകളുമായ കയൽവിഴിക്കെതിരെ കേസ് എടുത്ത് ചെന്നൈ പൊലീസ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനേജരെയാണ് ഇവർ മർദ്ദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ബാങ്കിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിലൂടെ പ്രചരിച്ചതോടെയാണ് പോലീസ് കേസെടുത്തത്.
കയൽവിഴിയുടെ ഉടമസ്ഥതയിലുള്ള കമേഴ്ഷ്യൽ കെട്ടിടത്തിലാണ് എസ്ബിഐ അടയാർ ബ്രാഞ്ച് പ്രവർത്തിക്കുന്നത്. ഈ കെട്ടിടത്തിലെ തകരാറിലായ ലിഫ്റ്റ് നന്നാക്കണമെന്ന് ബാങ്ക് മാനേജർ കയൽവിഴിയോട് അഭ്യർത്ഥിച്ചിരുന്നു. തുടർന്നുണ്ടായ തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്.
വാക്കുതർക്കം രൂക്ഷമായതോടെ മറ്റൊരാളോടൊപ്പം ബാങ്കിലിരുന്ന കായല്‍വിഴി പെട്ടെന്ന് എഴുന്നേറ്റ് മാനേജറുടെ കരണത്തടിക്കുകയായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം. കേസ് ഒതുക്കിത്തീർക്കാനാണ് ചെന്നൈ പൊലീസ് ആദ്യം ശ്രമിച്ചത്. എന്നാല്‍ ദൃശ്യങ്ങള്‍ രാജ്യവ്യാപകമായി ചർച്ചയായതോടെയാണ് പോലീസ് കേസെടുക്കാൻ തയ്യാറായത്.
ബാങ്ക് മാനേജർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബാങ്കിലെ ചീഫ് മാനേജരാണ് പൊലീസിൽ പരാതി നൽകിയത്. സിസിടിവി ദൃശ്യങ്ങൾ തെളിവായി സ്വീകരിച്ച് നിയമത്തിലെ നാല് വകുപ്പുകൾ പ്രകാരമാണ് ചെന്നൈ പൊലീസ് കയൽവിഴിക്കെതിരെ കേസെടുത്തിരിക്കുന്നത്.






