തിരുവനന്തപുരം: പുതിയ സർക്കാരിന്റെ ആദ്യ ഓണം സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും പൊടിപൂരമാക്കാൻ നീക്കം. ജീവനക്കാരുടെ ജനുവരിയിലെ 2% ഡി.എയും പെൻഷൻകാരുടെ തത്തുല്യമായ ഡി.ആറും ഓണത്തിനു ബോണസിനും ഉത്സവ ബത്തയ്ക്കുമൊപ്പം അനുവദിച്ചേക്കും.
വർഷം ജനുവരി മുതലുള്ള മുൻകാല പ്രാബല്യത്തോടെ ഏഴു മാസത്തെ ഡി.എ കുടിശിക പണമായി നല്‍കാനും ആലോചനയുണ്ട്.
രണ്ടാം പിണറായി സർക്കാർ ജീവനക്കാരുടെ ഒരു ക്ഷാമബത്തയ്ക്കും മുൻകാല പ്രാബല്യം നല്‍കിയില്ല. 2019ല്‍ നടപ്പാക്കേണ്ടിയിരുന്ന ശമ്പള പരിഷ്കരണം 2021ലാണ് നടപ്പാക്കിയത്. അന്ന് കുടിശികയുണ്ടായിരുന്ന 7% ഡി.എയും അതിനൊപ്പം ലയിപ്പിച്ചു. 2025 ജൂലായ് വരെയുള്ള ഡി.എ ഈ വർഷമാദ്യം അനുവദിച്ചെങ്കിലും കുടിശിക നല്‍കിയില്ല.
നിലവില്‍ സർക്കാർ ജീവനക്കാർക്ക് 35% ഡി.എയാണ്. ജനുവരിയിലെ 2% കൂടി ചേരുമ്പോള്‍ 37% ഡി.എയാകും.
ജീവനക്കാർക്ക് ഡി.എ നല്കാൻ 54.20 കോടിയും പെൻഷൻകാർക്ക് ഡി.ആർ നല്കാൻ 38.60 കോടിയും ഉള്‍പ്പെടെ മാസം 97.80 കോടിയുടെ അധികച്ചെലവുണ്ടാകും. ഓണക്കാലത്ത് ഏഴു മാസത്തെ കുടിശിക കൂടി നല്കാൻ 684.60 കോടി രൂപ സർക്കാരിന് കണ്ടെത്തേണ്ടി വരും.






