കോട്ടയം: നെടുംകുന്നം–മാന്തുരുത്തി റോഡിന്റെ നിർമാണം വേഗത്തിൽ പൂർത്തിയാക്കണമെന്ന ആവശ്യവുമായി യാത്രക്കാരും നാട്ടുകാരും.
നാല് വർഷത്തോളമായി പൂർണമായും തകർന്നുകിടന്ന റോഡിന്റെ നിർമാണം ടെൻഡറിന് ശേഷം മൂന്ന് മാസം മുൻപാണ് ആരംഭിച്ചത്. എന്നാൽ റോഡ് പലയിടത്തും കുത്തിപ്പൊളിച്ചതോടെ യാത്ര കൂടുതൽ ദുരിതത്തിലായെന്നാണ് പരാതി.
നിർമാണത്തിന്റെ ഭാഗമായി രണ്ട് കലുങ്കുകൾ നിർമിച്ചെങ്കിലും റോഡ് പലയിടത്തും കുത്തിപ്പൊളിച്ച നിലയിലാണ്. നിർമാണത്തിനുള്ള മെറ്റലും മറ്റ് സാമഗ്രികളും റോഡരികിൽ ഇറക്കിയിട്ടതിനാൽ നടക്കാൻപോലും കഴിയാത്ത അവസ്ഥയാണ്. റോഡ് കുത്തിപ്പൊളിച്ചതിനെ തുടർന്ന് പലയിടത്തും കുടിവെള്ള പൈപ്പുകൾ പൊട്ടുകയും കഴിഞ്ഞ മൂന്ന് മാസമായി പ്രദേശത്തെ കുടിവെള്ള വിതരണം മുടങ്ങുകയും ചെയ്തിട്ടുണ്ട്.
മഴ പെയ്താൽ റോഡിൽ വെള്ളക്കെട്ടും മഴ മാറിയാൽ രൂക്ഷമായ പൊടിശല്യവുമാണ് യാത്രക്കാരെ വലയ്ക്കുന്നത്. റോഡ് നിർമാണം വേഗത്തിലാക്കണമെന്ന് പഞ്ചായത്ത് അധികൃതരടക്കം പലതവണ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും മഴയാണ് ജോലികൾ വൈകാൻ കാരണമെന്ന് പി.ഡബ്ല്യു.ഡി. വിശദീകരിക്കുന്നു.
തകർന്ന റോഡ് നവീകരിക്കാൻ നാല് വർഷം മുൻപാണ് തുക അനുവദിച്ചത്. എന്നാൽ സ്ഥലം ഏറ്റെടുക്കൽ സംബന്ധിച്ച തർക്കം, ജൽജീവൻ പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കൽ, സാങ്കേതിക പ്രശ്നങ്ങൾ എന്നിവ കാരണം നിർമാണം നീണ്ടുപോയി. ഇതോടെ പദ്ധതിയുടെ ചെലവും പലതവണ വർധിപ്പിക്കേണ്ടിവന്നു.
നാലുകോടി രൂപ അനുവദിച്ചിട്ട് രണ്ട് വർഷം കഴിഞ്ഞാണ് വീണ്ടും ടെൻഡർ നടപടികൾ പൂർത്തിയാക്കിയത്. നിലവിൽ 4.64 കോടി രൂപയ്ക്കാണ് റോഡ് നിർമാണം ടെൻഡർ ചെയ്തിരിക്കുന്നത്. ഒടുവിൽ ജോലികൾ ആരംഭിച്ചതോടെ ദുരിതയാത്രയ്ക്ക് അറുതിയാകുമെന്നായിരുന്നു നാട്ടുകാരുടെ പ്രതീക്ഷ. എന്നാൽ നിർമാണം വീണ്ടും ഇഴഞ്ഞുനീങ്ങുന്നതിനാൽ യാത്രക്കാർക്ക് ഇപ്പോഴും വലിയ ബുദ്ധിമുട്ടാണ് നേരിടേണ്ടിവരുന്നത്.






