തിരുവനന്തപുരം: ശബരിമല തീർത്ഥാടനം ഭക്തർക്ക് കൂടുതല്‍ സുഗമവും സുതാര്യവുമാക്കാൻ ലക്ഷ്യമിട്ട് വിപുലമായ പരിഷ്കാരങ്ങളുമായി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. തിരുവനന്തപുരത്ത് നടന്ന വാർത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ വർഷം മുതല്‍ ശബരിമലയിലെ മുഴുവൻ സംവിധാനങ്ങളും പൂർണമായും ഡിജിറ്റല്‍ വല്‍ക്കരിക്കും. അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് വ്യക്തമാക്കി. ഇനി മുതല്‍ 'അയ്യപ്പ സംഗമം' ഉണ്ടാകില്ലെന്നും അദ്ദേഹം അറിയിച്ചു.
സന്നിധാനത്തെ 550 മുറികള്‍ ഇനി മുതല്‍ ഭക്തർക്കായി ഓണ്‍ലൈൻ വഴി ലഭ്യമാക്കും. മുൻപ് ഇത് 190 മുറികള്‍ മാത്രമായിരുന്നു. എല്ലാ മുറികള്‍ക്കും ഓണ്‍ലൈൻ ബുക്കിംഗ് നിർബന്ധമാക്കിയിട്ടുണ്ട്. മുറികള്‍ ബുക്ക് ചെയ്യുന്നതിനുള്ള ഡെപ്പോസിറ്റ് തുക പൂർണമായും ഒഴിവാക്കി. മുറിവാടക മുൻകൂറായി നല്കി, വെറും 50 രൂപ സർവീസ് ചാർജ് ഈടാക്കി ഭക്തർക്ക് മുറികള്‍ ബുക്ക് ചെയ്യാം.
സന്നിധാനത്ത് നിലവില്‍ മുറികളും പരിസരവും വൃത്തിയാക്കാൻ പ്രത്യേക ആളുകളില്ലാത്തതിനാല്‍ ഈ സീസണ് മുതല്‍ ശുചീകരണ ജോലികള്‍ സ്വകാര്യ ഏജൻസികള്‍ക്ക് കൈമാറും. ശബരി ഗസ്റ്റ് ഹൗസിലുള്ള 56 മുറികള്‍ക്ക് പുറമെ ഹൈക്കോടതിയുടെയും ഹൈപ്പവർ കമ്മിറ്റിയുടെയും അനുമതിയോടെ 60 പുതിയ മുറികള്‍ കൂടി നിർമ്മിക്കും. നവംബർ ഒന്നു മുതല്‍ 90 ദിവസത്തേക്ക് ദേവസ്വം ബോർഡ് ഓഫീസില്‍ എഐ ക്യാമറകള്‍ അടക്കമുള്ള ആധുനിക സൗകര്യങ്ങളോടെ കണ്ട്രോള് റൂം തുറക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചു.






