ഉപ്പള: ബേക്കൂർ ഗവണ്മെൻ്റ് ഹയർ സെക്കൻഡറി സ്കൂളില്‍ ജൂനിയർ വിദ്യാർഥികള്‍ക്ക് നേരെ വീണ്ടും റാഗിങ്.
മണിമുണ്ട സ്വദേശി അബ്ദുല്‍ അസീസിൻ്റെ മകൻ മുഹമ്മദ് സീനാനും സഹപാഠിയായ അഹമ്മദ് ഷമീലുമാണ് സീനിയർ വിദ്യാർഥികളുടെ ആക്രമണത്തിന് ഇരയായത്. പ്ലസ് വണ്‍ വിദ്യാർഥികളായ ഇരുവരെയും സ്കൂള്‍ പരിസരത്ത് വെച്ച് ഒരു സംഘം സീനിയർ വിദ്യാർഥികള്‍ വളഞ്ഞിട്ട് മർദിക്കുകയായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച പരാതി.
മർദനത്തിന് കാരണം
ഷൂ ധരിച്ച് സ്കൂളിലെത്തിയതിൻ്റെയും ഷർട്ടിൻ്റെ മുകളിലത്തെ ബട്ടണ്‍ അഴിച്ചിട്ടതിൻ്റെയും പേരിലാണ് തങ്ങളെ സീനിയർ വിദ്യാർഥികള്‍ റാഗിങ്ങിന് ഇരയാക്കിയതെന്ന് മർദനമേറ്റ വിദ്യാർഥികള്‍ പൊലീസിനോട് മൊഴി നല്‍കിയിട്ടുണ്ട്. ആക്രമണത്തില്‍ മുഹമ്മദ് സീനാൻ്റെ കാലിന് ഗുരുതരമായി പരിക്കേറ്റു. അഹമ്മദ് ഷമീലിൻ്റെ മുഖത്തും സാരമായ പരിക്കേറ്റതായി വിദ്യാർഥികള്‍ പൊലീസിനെ അറിയിച്ചു.
സംഭവത്തിന് പിന്നാലെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് ഇരുവരെയും മംഗല്പാടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. സീനാൻ്റെ പരിക്ക് ഗുരുതരമായതിനാല്‍ പ്രാഥമിക ചികിത്സ നല്കിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി കാസർകോട്ടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
14 പേർക്കെതിരെ കേസ്
സംഭവത്തില്‍ 14 സീനിയർ വിദ്യാർഥികള്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. റാഗിങ്ങിനിരയായ വിദ്യാർഥികളുടെ മൊഴിയുടെയും സ്കൂള്‍ പ്രിൻസിപ്പല്‍ നല്കിയ പരാതിയുടെയും അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.
റാഗിങ് നിരോധന നിയമത്തിലെ വകുപ്പുകള്‍ ഉള്‍പ്പെടെയാണ് കുറ്റാരോപിതർക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇതിന് പുറമെ സീനിയർ വിദ്യാർഥികളായ നാല് പേരെ സ്കൂളില്‍ നിന്നും സസ്പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്.
രക്ഷിതാക്കളുടെ പ്രതിഷേധം
ഇതേ സ്കൂളില്‍ ദിവസങ്ങള്‍ക്ക് മുൻപും ജൂനിയർ വിദ്യാർഥികള്‍ക്ക് നേരെ സമാനമായ രീതിയില്‍ റാഗിങ്ങും ആക്രമണവും നടന്നിരുന്നതായി രക്ഷിതാക്കളും നാട്ടുകാരും പറയുന്നു. മുൻ സംഭവങ്ങളില്‍ സ്കൂള്‍ അധികൃതരുടെയും പൊലീസിൻ്റെയും ഭാഗത്തുനിന്ന് ആവശ്യമായ കർശന നടപടി ഉണ്ടായില്ലെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഇതാണ് വീണ്ടും സമാനമായ സംഭവങ്ങള്‍ ആവർത്തിക്കാൻ കാരണമായതെന്നാണ് രക്ഷിതാക്കളുടെയും നാട്ടുകാരുടെയും വിമർശനം.
സ്കൂള്‍ പരിസരത്ത് വിദ്യാർഥികള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്നും റാഗിങ്ങിനും അക്രമത്തിനും നേതൃത്വം നല്‍കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. തുടർച്ചയായി ഇത്തരം സംഭവങ്ങള്‍ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ബന്ധപ്പെട്ട വിദ്യാഭ്യാസ-പൊലീസ് അധികൃതർ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന ആവശ്യവും ശക്തമാണ്.






