പാലക്കാട് : കോണ്‍ഗ്രസ് അന്വേഷണ കമ്മീഷന് മുന്നില്‍ കള്ളം പറഞ്ഞെന്ന ആരോപണത്തില്‍ മറുപടിയുമായി രമ്യ ഹരിദാസ് എംഎൽഎ. താന്‍ ഡല്‍ഹിയില്‍ പോയിട്ടില്ലെന്ന് സമ്മതിച്ച രമ്യ, ടിക്കറ്റ് എടുത്തിരുന്നുവെന്നും ശാരീരിക ബുദ്ധിമുട്ടുകള്‍ മൂലമാണ് പോകാതിരുന്നതെന്നുമാണ് വിശദീകരിച്ചത്. ഡിസിസി അധ്യക്ഷന്റെ മകളുടെ വിവാഹത്തിനായാണ് പാലക്കാട് എത്തിയതെന്നും രമ്യ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.
അതേസമയം മാധ്യമങ്ങള്‍ തന്നെ വേട്ടയാടുകയാണെന്ന് ആരോപിച്ച രമ്യ, ചിറയിന്‍കീഴിലെ പ്രശ്നം പറഞ്ഞ് തീര്‍ക്കാവുന്നതാണെന്നും കൂട്ടിച്ചേര്‍ത്തു. ചിറയിന്‍കീഴിലെ തമ്മിലടി അന്വേഷിക്കാന്‍ പാര്‍ട്ടി നിയോഗിച്ച അച്ചടക്ക സമിതിക്ക് മുമ്പില്‍ രമ്യ ഹരിദാസ് ഇന്നലെ ഹാജരായിരുന്നില്ല. ഫോണിലൂടെയായിരുന്നു മൊഴി നല്‍കിയത്. രമ്യ ഹരിദാസ് ഡല്‍ഹിയില്‍ ആണെന്നായിരുന്നു അന്വേഷണ കമ്മീഷന് അധ്യക്ഷന്‍ എംഎം ഹസ്സന് ഇന്നലെ പ്രതികരിച്ചത്. എന്നാല്‍ രമ്യ ഇന്നലെ പാലക്കാട് ഉണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ അടക്കം പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്.
പാലക്കാട് വെച്ച് കെ സി വേണുഗോപാലുമായും രമ്യ കൂടിക്കാഴ്ച നടത്തിയിരുന്നു. ഡിസിസി അധ്യക്ഷന്‍ എ തങ്കപ്പന്റെ വീട്ടിലെ ചടങ്ങില്‍ പങ്കെടുക്കാനായാണ് രമ്യ പാലക്കാട് എത്തിയത്. ഔദ്യോഗിക വാഹനത്തിന് പകരം സ്വകാര്യ വാഹനത്തിലാണ് എത്തിയത്. ചിറയിന്‍കീഴിലെ കയ്യാങ്കളിയില്‍ എം എം ഹസ്സന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു അന്വേഷണം നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ പാളയം പ്രദീപിനെയും സജാദിനെയും പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തിരുന്നു.
സംഭവം പൊതുജനമധ്യത്തില്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയതായി കണ്ടെത്തിയിരുന്നു. ചിറയിന്‍കീഴിലെ സംഭവത്തില്‍ കെപിസിസിക്ക് കടുത്ത അതൃപ്തിയുണ്ടായിരുന്നു. രണ്ട് വാദങ്ങള്‍ ഉയര്‍ന്നതോടെയായിരുന്നു അന്വേഷണത്തിന് പ്രത്യേക സമിതിയെ നിയോഗിച്ചത്.






