തിരുവനന്തപുരം : ചിറയിന്‍കീഴില്‍ രമ്യ ഹരിദാസ് എംഎൽഎയും കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായുണ്ടായ തര്‍ക്കത്തിലും കയ്യാങ്കളിയിലും വിവാദങ്ങൾ തുടരുന്നു. സംഭവത്തിൽ കെപിസിസി അന്വേഷണ സമിതിക്ക് മുന്നില്‍ ഹാജരാകാതിരിക്കാന്‍ രമ്യ ഹരിദാസ് എംഎല്‍എ വ്യാജ കാരണം ഉന്നയിച്ചതായി ആക്ഷേപം. താന്‍ ഡല്‍ഹിയിലായതിനാല്‍ സമിതിക്ക് മുന്നില്‍ നേരിട്ടെത്താന്‍ കഴിയില്ലെന്നാണ് എംഎൽഎ അന്വേഷണ സമിതിയെ അറിയിച്ചത്.
എന്നാൽ ഇതേ സമയം രമ്യ ഹരിദാസ് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെ കാണാന്‍ പാലക്കാട്ടെത്തുകയായിരുന്നു. പാര്‍ട്ടിയില്‍ അച്ചടക്ക നടപടി നേരിടാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് പ്രശ്നപരിഹാരത്തിനായി രമ്യ കെസി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തിയതെന്നാണ് വിവരം. എഐസിസി ജനറല്‍ സെക്രട്ടറിയെ നേരിട്ടുകണ്ട് വിഷയം ധരിപ്പിക്കുകയും, തനിക്കെതിരെ ഉണ്ടാകാനിടയുള്ള പാര്‍ട്ടി തല നടപടികള്‍ ഒഴിവാക്കാനുള്ള പ്രതിരോധശ്രമങ്ങള്‍ നടത്തുകയുമായിരുന്നു രമ്യയുടെ പ്രധാന ലക്ഷ്യം.
എംഎം ഹസ്സന്റെ നേതൃത്വത്തിലുള്ള അന്വേഷണ സമിതിക്ക് മുന്‍പാകെ ഓണ്‍ലൈനായാണ് രമ്യ ഹാജരായത്. നേരിട്ട് വരാന്‍ കഴിയാത്തതിന്റെ കാരണമായി ഡല്‍ഹിയിലാണെന്നാണ് രമ്യ അന്വേഷണ സമിതിയെ വിശ്വസിപ്പിച്ചിരുന്നത്. എന്നാല്‍, ആ സമയത്ത് രമ്യ ഡല്‍ഹിയില്‍ ഉണ്ടായിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പകരം, രാത്രി പാലക്കാട് ഡിസിസി പ്രസിഡന്റിന്റെ മകളുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തുകയും അവിടെവെച്ച് കെ.സി. വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തുകയുമായിരുന്നു.
കെപിസിസി അന്വേഷണ സമിതിയെ രമ്യ ഹരിദാസ് തെറ്റിദ്ധരിപ്പിച്ചതാണോ അതോ പാര്‍ട്ടിയിലെ ചില മുതിര്‍ന്ന നേതാക്കള്‍ ഇതിന് കൂട്ടുനിന്നതാണോ എന്ന ചോദ്യവും ഇപ്പോള്‍ കോണ്‍ഗ്രസിനുള്ളില്‍ ശക്തമായി ഉയരുന്നുണ്ട്. അച്ചടക്ക സമിതിയെപ്പോലും തെറ്റായ വിവരങ്ങള്‍ നല്കി മറികടക്കാന്‍ ശ്രമിച്ചത് നിസ്സാരമായി കാണാനാകില്ലെന്നാണ് ഒരു വിഭാഗം നേതാക്കളുടെ നിലപാട്.
സംഭവത്തില്‍ രമ്യയുടെ ഭാഗം പൂര്‍ണ്ണമായി കേട്ട ശേഷമായിരിക്കും സമിതി അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കുക. നേരിട്ട് വിളിപ്പിച്ച എം.എം. ഹസ്സന്റെ നേതൃത്വത്തിലുള്ള അന്വേഷണ സമിതി ഫോണിലൂടെയും പ്രാഥമിക വിവരങ്ങള്‍ ചോദിച്ചറിഞ്ഞിരുന്നു. രമ്യയുടെ ഭാഗം നേരിട്ടു കേട്ട ശേഷം മാത്രം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഹസ്സന്റെ തീരുമാനം.
എന്നാൽ എം.എല്‍.എയ്ക്കെതിരെ വലിയ തോതിലുള്ള അച്ചടക്ക നടപടിയുണ്ടാകില്ലെന്നാണ് നിലവിലെ സൂചന. ജനപ്രതിനിധികള്‍ക്കെതിരെ പരസ്യമായ നടപടിയെടുക്കുന്നത് പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്നും അത് അസാധാരണ നടപടിയാകുമെന്നുമാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. അതിനാലാണ് രമ്യയ്ക്കെതിരെ വലിയ ആഘാതമില്ലാത്ത രീതിയില്‍ വിഷയം പരിഹരിക്കാന്‍ പാര്‍ട്ടി നീക്കം നടത്തുന്നത്.






