കോട്ടയം :കോട്ടയത്തെ മിന്നൽപ്രളയത്തിൽ വ്യാപക കൃഷിനാശം.അയ്മനം,കുമരകം,തിരുവാർപ്പ്, ആർപ്പൂക്കര തുടങ്ങി പടിഞ്ഞാറൻ മേഖലയിലാണ് ദുരിതം കൂടുതൽ. കൊയ്ത്ത് തുടങ്ങിയ പാടങ്ങളിലും, തയ്യാറെടുക്കുന്ന പാടങ്ങളും വെള്ളത്തിലാണ്.
ജൂലായ് 31 മുതൽ ആഗസ്റ്റ് അഞ്ചു വരെ ജില്ലയിലാകെ 1996.68 ലക്ഷം രൂപയുടെ കൃഷിനാശമുണ്ടായതായാണ് ആദ്യഘട്ടത്തിലെ വിലയിരുത്തൽ. വിശദമായ കണക്കെടുപ്പ് നടത്തിവരികയാണെന്നും കൃഷിനാശം നേരിട്ടവർക്ക് അടിയന്തരസഹായം ലഭ്യമാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും പ്രിൻസിപ്പൽ കൃഷി ഓഫീസർ ബിനു തോമസ് പറഞ്ഞു.
ആകെ 1086.21 ഹെക്ടർ പ്രദേശത്തെ കൃഷിയെ മഴ ബാധിച്ചു. 5827 കർഷകരുടെ വിളകളാണ് നശിച്ചത്. ഏറ്റവും കൂടുതൽ കൃഷിനാശം റിപ്പോർട്ട് ചെയ്തത് ഏറ്റുമാനൂർ ബ്ലോക്കിലാണ്.
അയ്മനം പഞ്ചായത്തിലെ 85 ഏക്കറോളം വരുന്ന തെക്കേ കോൺ പിരിത്തിക്കോട് പാടശേഖരത്തെ കൊയ്ത്ത് വെള്ളക്കെട്ടിനെ തുടർന്ന് നിറുത്തിവെച്ചു. മൂന്ന് കൊയ്ത്ത് യന്ത്രങ്ങളും വെള്ളത്തിലായി. സീസണിൽ മികച്ച വിളവ് പ്രതീക്ഷിച്ചിരിക്കെയാണ് ഇരുട്ടടി.
രണ്ടാം കൃഷിയ്ക്ക് വിതച്ച് ഒരു മാസമേ ആയുള്ളൂ. നെൽച്ചെടികൾ പൂർണമായും വീണുപോയി. അയ്മനം 20-ാം വാർഡിൽ വിതച്ചിട്ട് 22 ദിവസമായ 265 ഏക്കർപുത്തൻകരി പാടശേഖരത്തിൽ മടവീണു.
മോട്ടോർ ഷെഡും പെട്ടിപറ ഉൾപ്പെടെ ഒഴുകിപ്പോയി. തിരുവാർപ്പ് 19 -ാം വാർഡ് ചെങ്ങളം സൗത്ത് കേളക്കേരി 155 ഏക്കർ മാടപ്പള്ളി പാടത്തും മട വീണ് മോട്ടോർത്തറ നശിച്ചു
വീണ്ടും വിതയ്ക്കാൻ സബ്സിഡി നിരക്കിൽ വിത്ത് ലഭിക്കില്ല. കൂടിയ വിലയ്ക്ക് സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് വാങ്ങണം.
രോഗ പ്രതിരോധ ശേഷിയും ഗുണ നിലവാരവും കുറഞ്ഞ വിത്തായതിനാൽ വിളവും കുറവായിരിക്കും.
നേരത്തെ മട വീണ് കൃഷി നശിച്ചതിന്റെ പണം മിക്കവർക്കും ലഭിച്ചിട്ടില്ല. ആദ്യകൃഷിയുടെ നെല്ല് സപ്ലൈക്കോ സംഭരിച്ചതിന്റെപണവും കുടിശികയാണ്.






