വയനാട് : പുത്തുമല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഏഴ് വര്‍ഷം പിന്നിടുമ്പോഴും പുനരധിവാസം ദുരിതമായി മാറിയെന്ന പരാതിയുമായി ദുരന്തബാധിതര്‍. പുനരധിവാസത്തിന്റെ ഭാഗമായി മേപ്പാടി പൂത്തക്കൊല്ലിയിലെ ഹര്‍ഷം പദ്ധതിയില്‍ നിര്‍മിച്ച് നല്കിയ വീടുകള്‍ താമസയോഗ്യമല്ലെന്നാണ് പരാതി. വീടുകളിലെ ചോര്‍ച്ച അടിയന്തരമായി പരിഹരിക്കുക, സമഗ്രമായ അറ്റകുറ്റപ്പണികള്‍ നടത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ദുരന്ത ബാധിതര്‍ പുത്തുമലയില്‍ പ്രതിഷേധിക്കുന്നത്.
2019 ഓഗസ്റ്റ് 8ന് പുലർച്ചെ 3 മണിയോടെ മലമുകളിൽ നിന്ന് വലിയ ശബ്ദം പുത്തുമലക്കർ കേട്ടു. ഒന്നും ഓർക്കാൻ പോലുമവർക്ക് സമയം കിട്ടിയില്ല. ഭീമൻ കല്ലും മണ്ണും പാറകളും മരങ്ങളുമെല്ലാം മനുഷ്യശരീരങ്ങൾക്ക് മേൽ വന്നുപതിച്ചു. എസ്റ്റേറ്റ് തൊഴിലാളികളുടെ ലയങ്ങൾ ആദ്യം മണ്ണടിഞ്ഞു. 4.30ഓടെ എല്ലാം സംഭവിച്ച് കഴിഞ്ഞിരുന്നു.
പിന്നീട് 18 ദിവസം ആ തിരച്ചിൽ തുടർന്നു. സൂചിപ്പാറയുടെ താഴ്വാരത്ത് നിന്ന് വരെ മൃതദേഹങ്ങൾ ലഭിച്ചു. 18ആം നാൾ തിരച്ചിൽ അവസാനിപ്പിച്ചു. ഇന്നും ആ മണ്ണിൽ പുത്തുമലക്കാരായ എഴുപേരുണ്ട്. അതേസമയം വായമൂടിക്കെട്ടിയാണ് ദുരിത ബാധിതര്‍ പ്രതിഷേധിക്കുന്നത്. മുണ്ടക്കൈ-ചുരല്‍മല ദുരിത ബാധിതര്‍ക്കായി ഭവന പദ്ധതി നടപ്പിലാക്കിട്ടും തങ്ങളെ അവഗണിച്ചെന്നാണ് പരാതി. ഏഴ് വര്‍ഷം പിന്നിടുമ്പോഴും പുനരധിവാസം ദുരിത പൂര്‍ണ്ണമാണെന്നും വീടുകള്‍ ചോര്‍ന്നൊലിക്കുന്ന നിലയിലാണെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.
നിരവധി തവണ അധികൃതരോട് പരാതി പറഞ്ഞിട്ടും നടപടിയില്ലെന്നും ദുരിതബാധിതര്‍ പറയുന്നു. മഴക്കാലത്ത് വീട്ടില്‍ കയറാന്‍ കഴിയാതെ അവസ്ഥയാണെന്നും അവര്‍ പറഞ്ഞു.നടപടി ഉണ്ടായില്ലെങ്കില്‍ കളക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്താനാണ് പ്രതിഷേധക്കാരുടെ നിലവിലെ തീരുമാനം.






