കോട്ടയം: വെള്ളപ്പൊക്ക ദുരിതത്തിനിടെ ജനങ്ങൾക്ക് ആശ്രയമാകേണ്ട സർക്കാർ ആരോഗ്യ കേന്ദ്രത്തിന്റെ സബ് സെന്റർ പൂട്ടിയ സംഭവത്തിൽ പ്രതിഷേധം കടുപ്പിച്ച് കരീമഠം ഈസ്റ്റ്, വെസ്റ്റ് സി.പി.ഐ.(എം) ബ്രാഞ്ച് കമ്മിറ്റികൾ.
"ആപത്ത് ഘട്ടത്തിൽ സാധാരണ ജനങ്ങൾക്ക് പ്രയോജനപ്പെട്ടില്ലെങ്കിൽ പിന്നെന്തിനാണ് സർക്കാർ സംവിധാനങ്ങൾ?" എന്ന ചോദ്യമുയർത്തിയാണ് ബ്രാഞ്ച് കമ്മിറ്റികൾ അധികൃതർക്കെതിരെ രംഗത്തെത്തിയത്.
കരീമഠം ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി സുനിൽകുമാർ വി.പി വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി രതീഷ് വാസു എന്നിവർ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് ശൗചാലയ സൗകര്യവും താൽക്കാലിക ആശ്രയവും ലഭ്യമാക്കാൻ സബ് സെന്റർ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കണമെന്ന ആവശ്യം ആദ്യം ഉന്നയിച്ചതും പ്രദേശത്തെ സി.പി.ഐ.(എം) ബ്രാഞ്ച് കമ്മിറ്റികളാണ്.
ദുരന്തസമയത്ത് ജനങ്ങൾക്ക് കൈത്താങ്ങാകേണ്ട സർക്കാർ സംവിധാനങ്ങൾ ജനങ്ങൾക്ക് മുന്നിൽ പൂട്ടിയിടുന്നത് അംഗീകരിക്കാനാകില്ലെന്നും, ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നിർമിച്ച ആരോഗ്യ കേന്ദ്രം ജനങ്ങൾക്ക് ഉപയോഗപ്രദമാക്കണമെന്നും ഭാരവാഹികൾ വ്യക്തമാക്കി.






