കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ ശിക്ഷ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള മുഖ്യപ്രതി പള്‍സർ സുനിയുടെ ഹർജി തള്ളി.അപ്പീലില്‍ തീരുമാനം വരുന്നതുവരെ ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം ഹൈക്കോടതിയാണ് ഹർജി തള്ളിയത്.
ഇരയുടെ അന്തസ്സും കണക്കിലെടുക്കണമെന്ന് കോടതി നിരീക്ഷിച്ചു. 20 വർഷം തടവിനാണ് പള്‍സർ സുനിയെ വിചാരണ കോടതി ശിക്ഷിച്ചത്. ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പള്‍സർ സുനി നല്കിയ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.നടന്നത് ഹീനമായ കുറ്റകൃത്യമാണെന്നും ഒന്നാം പ്രതി കുറ്റക്കാരനാണെന്ന് വിചാരണ കോടതി കണ്ടെത്തിയെന്നും നടി കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ശിക്ഷ മരവിപ്പിച്ചാല്‍ കുറ്റകൃത്യത്തിൻ്റെ ഗൗരവം കുറച്ചു കാണുന്നുവെന്ന് കരുതപ്പെടുമെന്നും നടി വാദിച്ചു.
പ്രതികളുടെ ശിക്ഷ മരവിപ്പിക്കരുതെന്ന് പ്രോസിക്യൂഷൻ കോടതിയില്‍ ആവശ്യപ്പെട്ടു. ശിക്ഷ വർധിപ്പിക്കണമെന്ന അപ്പീല്‍, കോടതി പരിഗണനയിലാണ്. ഒന്നാം പ്രതി കൊടും ക്രിമിനലാണ്. തുടർച്ചയായി ജാമ്യാപേക്ഷ നല്‍കിയതിന് പ്രതിക്ക് കോടതി പിഴയിട്ടിട്ടുണ്ട്. സുപ്രീംകോടതി ജാമ്യം നല്കി ഇറങ്ങി ഒരുമാസമാകും മുൻപ് പ്രതി വീണ്ടും മറ്റൊരു കേസില്‍ പ്രതിയായി. പ്രതി സ്ഥിരം കുറ്റവാളിയാണെന്നും സർക്കാർ വാദിച്ചു. ഇരു കൂട്ടരുടേയും വാദം കേട്ട ശേഷമാണ് കോടതി ഹർജി തള്ളിയത്.






