തിരുവനന്തപുരം: പിഎസ്സി പരീക്ഷാ ക്രമക്കേട് ആരോപണങ്ങളിൽ അന്വേഷണം ശക്തമാക്കി പ്രത്യേക അന്വേഷണ സംഘം. അന്വേഷണത്തിന്റെ ആദ്യ ദിവസം തന്നെ എസ്ഐടിക്ക് പത്തിലേറെ പരാതികൾ ലഭിച്ചതോടെ വിവിധ പരീക്ഷകളിലെ ക്രമക്കേടുകൾ വിശദമായി പരിശോധിക്കാൻ നടപടി തുടങ്ങി. കെഎഎസ്, പ്ലാനിംഗ് ബോർഡ് ചീഫ് പരീക്ഷകൾ ഉൾപ്പെടെയുള്ള നിയമന നടപടികളാണ് ആദ്യഘട്ടത്തിൽ അന്വേഷണ വിധേയമാകുന്നത്.
ഐജി അജിത ബീഗത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ അംഗസംഖ്യ എട്ടായി വർധിപ്പിച്ചിട്ടുണ്ട്. എഡിജിപി എച്ച്. വെങ്കിടേഷിനാണ് അന്വേഷണത്തിന്റെ മേൽനോട്ട ചുമതല. പിഎസ്സി ഉദ്യോഗസ്ഥരുടെ മൊഴി ഉൾപ്പെടെ ശേഖരിച്ച ശേഷം ജൂലൈ 25-ന് പ്രാഥമിക റിപ്പോർട്ട് ഡിജിപിക്ക് സമർപ്പിക്കും. റിപ്പോർട്ട് പരിശോധിച്ച ശേഷമാകും കേസ് രജിസ്റ്റർ ചെയ്യുന്നതടക്കമുള്ള തുടർനടപടികൾ.
പ്ലാനിംഗ് ബോർഡ് ചീഫ്, ഡിവൈഎസ്പി സ്പെഷ്യൽ റിക്രൂട്ട്മെന്റ്, കെഎഎസ് പരീക്ഷകൾ എന്നിവയാണ് ആദ്യഘട്ടത്തിൽ വിശദമായി പരിശോധിക്കുന്നത്. ദിവസേന പുതിയ പരാതികൾ ഉയരുന്ന സാഹചര്യത്തിൽ പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയ ശേഷമേ കൂടുതൽ നടപടികളിലേക്ക് കടക്കൂവെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. പിഎസ്സിക്കെതിരെ തുടർച്ചയായി ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു സർക്കാർ പ്രത്യേക അന്വേഷണം പ്രഖ്യാപിച്ചത്.
ആസൂത്രണ ബോർഡിലെ ചീഫ് തസ്തികകളിലേക്കുള്ള പരീക്ഷയിൽ 10 ഉത്തരങ്ങൾ മൂല്യനിർണയം നടത്താതെ വിട്ടതും അഭിമുഖത്തിൽ സുപ്രീംകോടതി മാർഗനിർദേശങ്ങൾ ലംഘിച്ച് അമിത മാർക്ക് നൽകിയെന്ന ആരോപണവും അന്വേഷണ പരിധിയിലുണ്ട്. എക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് റിസർച്ച് ഓഫീസർ, ഹോട്ടൽ മാനേജ്മെന്റ് അസിസ്റ്റന്റ് പ്രൊഫസർ പരീക്ഷകളിലും ക്രമക്കേട് ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്.






