തിരുവനന്തപുരം : പിഎസ്സി പരീക്ഷാ ക്രമക്കേടിൽ പിഎസ്സി അംഗങ്ങളെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകില്ലെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് പിഎസ്സി അംഗങ്ങള്‍. എന്നാല്‍ നേരിട്ട് ഹാജരാകണമെന്നാണ് എസ്ഐടി നിര്‍ദേശം.
പിഎസ്സി അംഗങ്ങള്‍ക്ക് മാത്രമായി പ്രത്യേക പരിരക്ഷയില്ലെന്നും ക്രൈംബ്രാഞ്ച് മുന്നറിയിപ്പ് നല്കി. ചോദ്യം ചെയ്യലില്‍ സര്‍ക്കാര്‍ നിലപാടും നിര്‍ണായകമാകും. പിഎസ്സി അംഗങ്ങള്‍ക്ക് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാന്‍ ഇന്നലെ എസ്ഐടി നോട്ടീസ് നല്‍കിയിരുന്നു. ക്രമക്കേടില്‍ ഉന്നത തല ഇടപെടല്‍ നടന്നു എന്ന് തന്നെയാണ് എസ്ഐടി കണ്ടെത്തല്‍. പിന്നാലെയാണ് പിഎസ്സി ചെയര്‍മാനെയും അംഗങ്ങളേയും ചോദ്യം ചെയ്യാന്‍ എസ്ഐടി തീരുമാനിച്ചത്.
പ്രോട്ടോക്കോള്‍ ഉയര്‍ത്തിക്കാട്ടിയാണ് അംഗങ്ങള്‍ ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകില്ലെന്ന് വ്യക്തമാക്കിയത്. എന്നാല്‍ പിഎസ്സി ആസ്ഥാനത്ത് ഏത് സമയവും എവിടെ വെച്ചും മൊഴി നല്കാന് തയ്യാറാണെന്നും ഇവര്‍ അറിയിച്ചിരുന്നു. അതേസമയം ഇനി നോട്ടീസ് നല്കുന്ന അംഗങ്ങള്‍ ഉള്‍പ്പടെ ക്രൈംബ്രാഞ്ച് ഓഫീസില്‍ തന്നെ ഹാജരാകണമെന്നാണ് എസ്ഐടി നിലപാട്. അംഗങ്ങള്‍ ഹാജരാകാതിരുന്നാല്‍ അന്വേഷണം നീളുന്ന സാഹചര്യമുണ്ടാകും.
കേസില്‍ ചില ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കണമെന്ന ശുപാര്‍ശ എസ്ഐടി നല്‍കിയിരിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നിലപാടും ഇതില്‍ നിര്‍ണായകമാകും. പിഎസ്സി പരീക്ഷാ ക്രമക്കേടില്‍ നിയമനം പുനഃപരിശോധിക്കണമെന്ന് ക്രൈംബ്രാഞ്ച് സര്‍ക്കാരിനോട് ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് എസ്ഐടി സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. മൂല്യനിര്‍ണയം അപൂര്‍ണമായിരുന്നതില്‍ നിയമനം പുനഃപരിശോധിക്കണം എന്നായിരുന്നു ആവശ്യം.






