തിരുവനന്തപുരം: പ്രിയദര്‍ശിനി പദ്ധതി മൂലം സ്വകാര്യ മേഖലയ്ക്കുണ്ടായ നഷ്ടം നികത്താൻ റൂട്ടും സമയവും പുതുക്കണമെന്നത് ഉള്‍പ്പെടെയുള്ള ശുപാര്‍ശകളുമായി വിദഗ്ധ സമിതി റിപ്പോര്‍ട്ട്.
പരിശോധിച്ച ശേഷം തുടര്‍ നടപടിയെന്ന് ഗതാഗതമന്ത്രി സിപി ജോണ്‍ പറഞ്ഞു. പ്രതീക്ഷയ്ക്ക് വക നല്കുന്ന ഒന്നും റിപ്പോര്‍ട്ടില്‍ ഇല്ലെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ പ്രതികരണം.
കെഎസ്ആര്‍ടിസി ഓര്‍ഡനറി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര നല്കിയ പ്രിയദര്‍ശിനി പദ്ധതി വയറ്റത്തടിച്ചെന്ന് സ്വകാര്യ ബസ് ഉടമകള്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് മുന്‍ ഡിജിപി കെ. പത്മകുമാറിന്റെ നേതൃത്വത്തില്‍ വിദഗ്ധ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചത്.
ഒരേ റൂട്ടില്‍ സ്വകാര്യ ബസുകളും കെഎസ്ആര്‍ടിസിയും സര്‍വീസ് നടത്തുന്നിടത്താണ് സ്വകാര്യ ബസ് ഉടമള്‍ക്ക് നഷ്ടമുണ്ടെന്ന് സമിതി വിലയിരുത്തി. പരിഹാരമായാണ് സമയം പുതുക്കുകയെന്ന നിര്‍ദ്ദേശം. ഒന്നിന് പിറകെ ഒന്നായി ബസുകള്‍ ഓടുന്ന രീതി ഒഴിവാക്കണം. പ്രിയദര്‍ശനി പദ്ധതിക്കായി സ്വകാര്യ ബസുകള്‍ പാട്ടത്തിന് എടുക്കണം.
കിലോമീറ്റര്‍ നിരക്ക് കെഎസ്ആര്‍ടിസി നിശ്ചയിക്കും. സ്വകാര്യ ബസുകളുടെ കാലാവധി 25 വര്‍ഷമാക്കണം, സ്വകാര്യ ബസ് സര്‍വീസിനെ വ്യവസമായി പ്രഖ്യാപിക്കുക, ഡീലര്‍ നിരക്കില്‍ കെഎസ്ആര്‍ടിസി പമ്പുകളില്‍ നിന്ന് സ്വകാര്യ ബസിന് ഇന്ധനം നല്‍കുക, നികുതി മാസം തോറും അടയ്ക്കാൻ അനുവദിക്കണം, പരസ്യം പതിക്കാനുള്ള നിബന്ധനയില്‍ ഇളവ്, സര്‍ക്കാര്‍ മുഖേനെ ഇന്‍ഷുറന്‍സ് തുടങ്ങിയ ശുപാര്‍ശകളുമുണ്ട്.






