തിരുവനന്തപുരം : മാര്‍ത്തോമസഭയില്‍ നടക്കേണ്ട വിവാഹങ്ങളെല്ലാം എച്ച്ഐവി പരിശോധന നടത്തിയ ശേഷം മാത്രമായിരിക്കണമെന്ന വിവാദ പരാമർശവുമായി മാര്‍ത്തോമാ സഭ വൈദിക ട്രസ്റ്റി ഡോ. കെ. തോമസ്. ഓഗസ്റ്റ് 30-ന് തിരുവനന്തപുരത്ത് നടന്ന മാര്‍ത്തോമാ സഭ കുടുംബസംഗമത്തില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ വിവാദമായ പ്രസ്താവന. താന്‍ മുന്‍പ് നടത്തിയ ഒരു കൗണ്‍സിലിംഗ് അനുഭവം പങ്കുവെച്ചുകൊണ്ടാണ് ഡോ. കെ. തോമസ് ഈ വിഷയം ഉന്നയിച്ചത്.
സഭയിലെ വിവാഹങ്ങള്‍ക്ക് മുന്‍പ് ഇത്തരം പരിശോധനകള്‍ നിര്‍ബന്ധമാക്കണമെന്നും, വിവാഹിതയാകുന്ന യുവതിയുടെ ശരീരം ദുരുപയോഗം ചെയ്യപ്പെട്ടിട്ടില്ലെന്ന് ഉറപ്പാക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. 18 വയസ്സുള്ള ആണ്‍കുട്ടിയും 17 വയസ്സുള്ള പെണ്‍കുട്ടിയും തമ്മിലുള്ള പ്രണയബന്ധത്തെക്കുറിച്ച് അദ്ദേഹം കുടുംബസംഗമത്തിൽ സംസാരിച്ചു. മാതാപിതാക്കളുടെ ആശങ്കയെത്തുടര്‍ന്ന് കൗണ്‍സിലിംഗിനായി എത്തിയ പെണ്‍കുട്ടിയോട് സംസാരിച്ചപ്പോള്‍, കഴിഞ്ഞ ആറുമാസമായി തങ്ങള്‍ ഭാര്യാഭര്ത്താക്കന്മാരെപ്പോലെ ജീവിക്കുകയാണെന്ന് ആ പെണ്‍കുട്ടി വെളിപ്പെടുത്തിയതായി വൈദികൻ വ്യക്തമാക്കി.
അതിനാൽ തന്നെ മാര്‍ത്തോമസഭയില്‍ നടക്കേണ്ട വിവാഹങ്ങളെല്ലാം എച്ഐവി ടെസ്റ്റുകള്‍ക്ക് വിധേയമായതിന് ശേഷം മാത്രമായിരിക്കണം. ഇവിടെയിരിക്കുന്ന മാതാപിതാക്കള്‍ക്ക് ഇതുകേട്ട് ഒന്നും തോന്നരുത്. ഒരു പെണ്‍കുട്ടിയെ മണവാട്ടിയാക്കി ദേവാലയത്തില്‍ കൊണ്ടുവരുമ്പോള്‍ ആ ശരീരം ദുരുപയോഗം ചെയ്യപ്പെട്ടിട്ടില്ലെന്ന് ഉറപ്പുകൊടുക്കാന്‍ പറ്റണം. അതാണ് ഈ കുടുംബ സംഗമത്തിലൂടെ ലക്ഷ്യമിടുന്നതെന്നും ഡോ. കെ തോമസ് പറഞ്ഞു.
കര്‍ണാടക സര്‍ക്കാര്‍ ക്യാമ്പസുകളില്‍ എച്ച്.ഐ.വി. ടെസ്റ്റ് നടത്തുന്നത് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം, മാര്‍ത്തോമാ സഭയില്‍ നടക്കുന്ന വിവാഹങ്ങളും ഇത്തരത്തിലുള്ള പരിശോധനകള്‍ക്ക് വിധേയമാക്കണമെന്ന് വ്യക്തമാക്കിയത്. പരാമര്‍ശം സഭയ്ക്കുള്ളിലും പുറത്തും ചര്‍ച്ചയായതോടെ വിഷയത്തില്‍ വിശദീകരണവുമായി ഡോ. കെ. തോമസ് രംഗത്തെത്തി. താന്‍ നല്ല ഉദ്ദേശ്യത്തോടെയാണ് കാര്യങ്ങള്‍ പറഞ്ഞതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മാതാപിതാക്കളോടാണ് സംസാരിച്ചതെന്നും അല്ലാതെ യുവാക്കളോട് നേരിട്ടല്ല കാര്യങ്ങള്‍ വ്യക്തമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. മാര്‍ത്തോമാ സഭയിലുള്ള ആരും വഴിതെറ്റിപ്പോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും, സ്വന്തം സഭയ്ക്കുള്ളില്‍ കാര്യങ്ങള്‍ പറയാനുള്ള സ്വാതന്ത്ര്യം തനിക്കുണ്ടെന്നുമാണ് അദ്ദേഹത്തിന്റെ വിശദീകരണം.






