കോട്ടയം: കോട്ടയം ജില്ലയിലെ പ്രധാന റോഡുകളിലൊന്നായ പൊൻകുന്നം–എരുമേലി റോഡിൽ രാത്രിയാത്ര ഇന്ന് വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്.
സന്ധ്യ മയങ്ങുന്നതോടെ റോഡിന്റെ പല ഭാഗങ്ങളും കൂരിരുട്ടിലാകുന്നത് യാത്രക്കാരെ ആശങ്കയിലാഴ്ത്തുകയാണ്. ശബരിമല തീർത്ഥാടകരുടെ പ്രധാന യാത്രാപാതയായിട്ടും വഴിവിളക്കുകൾ പ്രവർത്തനരഹിതമായ നില തുടരുന്നതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
റോഡരികിൽ വഴിവിളക്കുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഭൂരിഭാഗവും തെളിയുന്നില്ല. ഇടയ്ക്കിടെ ചില വിളക്കുകൾ മാത്രം തെളിയുന്ന അവസ്ഥയാണ്. ഇതുമൂലം വാഹനയാത്രക്കാരും കാൽനടയാത്രക്കാരും ഒരുപോലെ അപകടഭീതിയിലാണ്.
ചിറക്കടവ്, കാഞ്ഞിരപ്പള്ളി, എരുമേലി ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ഈ റോഡിൽ, പ്രത്യേകിച്ച് ചിറക്കടവ് ഗ്രാമപഞ്ചായത്ത് ഓഫീസിൽ നിന്ന് കെ.വി.എം.എസ് ആശുപത്രിവരെയുള്ള ഭാഗം പൂർണമായും ഇരുട്ടിലാണ്. ആശുപത്രിയിലേക്കും തിരിച്ചും രാത്രിയിൽ യാത്ര ചെയ്യുന്ന രോഗികളും കൂട്ടിരിപ്പുകാരും ഉൾപ്പെടെ നിരവധി പേർക്ക് ഇത് വലിയ ബുദ്ധിമുട്ടാണ്.
ഈ ഭാഗത്ത് വ്യാപാര സ്ഥാപനങ്ങൾ കുറവായതിനാൽ സന്ധ്യയ്ക്കുശേഷം പ്രദേശം പൂർണമായും വിജനമാകുന്നു. തെരുവുനായ്ക്കളുടെ ശല്യവും റോഡിന് ഇരുവശങ്ങളിലുമുള്ള കാടുകളിൽ നിന്ന് ഇഴജന്തുക്കൾ എത്താനുള്ള സാധ്യതയും യാത്രക്കാരുടെ ആശങ്ക വർധിപ്പിക്കുന്നു. പ്രത്യേകിച്ച് സ്ത്രീകൾ, വിദ്യാർത്ഥികൾ, ഇരുചക്രവാഹന യാത്രക്കാർ എന്നിവർ ഭയത്തോടെയാണ് ഈ വഴി സഞ്ചരിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.
ശബരിമല സീസണിൽ ലക്ഷക്കണക്കിന് തീർത്ഥാടകർ കടന്നുപോകുന്ന പാതയായതിനാൽ ഈ റോഡിലെ വഴിവിളക്കുകൾ അടിയന്തരമായി പ്രവർത്തനക്ഷമമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. മൂന്ന് പഞ്ചായത്തുകളുടെയും ഏകോപിത ഇടപെടലിലൂടെ പ്രശ്നത്തിന് സ്ഥിരപരിഹാരം കാണണമെന്നും, വെളിച്ചമില്ലാത്ത ഈ റോഡ് അപകടങ്ങൾക്കും സാമൂഹിക സുരക്ഷാ പ്രശ്നങ്ങൾക്കും വഴിയൊരുക്കും മുമ്പ് അധികൃതർ നടപടി സ്വീകരിക്കണമെന്നും ജനങ്ങൾ ആവശ്യപ്പെടുന്നു.






