കോട്ടയം : പൊൻകുന്നം പട്ടണത്തിലെ ഗതാഗതക്കുരുക്ക് രൂക്ഷമായി തന്നെ തുടരുകയാണ്. ഗതാഗത കുരുക്കിനുള്ള ശാശ്വതപരിഹാരം ഇനിയും അകലെയാണ്. ചിറക്കടവ് പഞ്ചായത്ത് പ്രഖ്യാപിച്ച ഗതാഗത ക്രമീകരണങ്ങളും പാർക്കിങ് നിയന്ത്രണവും ഉദ്ദേശിച്ച ഫലം കണ്ടില്ല. നിലവിൽ കെവിഎംഎസ് കവലമുതൽ 20-ാം മൈൽ വരെ പൊൻകുന്നം പട്ടണത്തിന്റെ പരിധിയിൽ ദേശീയപാതയിലൂടെ കടന്നുപോകണമെങ്കിൽ പലപ്പോഴും മുക്കാൽ മണിക്കൂർവരെ വേണ്ടിവരും.
പ്രത്യേകിച്ച് വാഹനത്തിരക്കേറെയുള്ള വൈകീട്ട് നാലുമുതൽ ആറുവരെ വലിയ രീതിയിലുള്ള ഗതാഗത കുരുക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. ദേശീയപാതയിലേക്ക് പുനലൂർ- മൂവാറ്റുപുഴ സംസ്ഥാനപാതയുടെ ഭാഗമായ മണിമല റോഡ്, പാലാ റോഡ് എന്നിവ സംഗമിക്കുന്നിടത്ത് മിക്കവാറും സമയങ്ങളിൽ കുരുക്കാണ്.
മണിമല റോഡിൽനിന്നുള്ള വാഹനങ്ങൾ പട്ടണത്തിലേക്ക് പ്രവേശിക്കുന്നത് കയറ്റം കയറിയാണ്. ബസ്സ്റ്റാൻഡിൽനിന്ന് ബസുകൾ കാഞ്ഞിരപ്പള്ളി, കോട്ടയം റൂട്ടുകളിലേക്ക് തിരിഞ്ഞിറങ്ങുമ്പോൾ മണിമല റൂട്ടിൽനിന്നെത്തുന്ന ഭാരവാഹനങ്ങൾ ഉൾപ്പെടെയുള്ളവ കയറ്റത്തിൽ കാത്തുകിടക്കേണ്ടിവരും. ദേശീയപാതയിലേക്ക് പ്രവേശിക്കാൻ അവസരം കിട്ടുമ്പോഴേക്കും മണിമല റോഡിൽ അരക്കിലോമീറ്ററിലേറെ വാഹനങ്ങളുടെ നിരയാവും വൈകുന്നേരങ്ങളിൽ.
പോലീസ് എത്ര ശ്രമിച്ചിട്ടും വൈകുന്നേരങ്ങളിൽ കുരുക്കഴിച്ച് ദേശീയപാതയിലെ വാഹനഗതാഗതം ക്രമീകരിക്കാനാകുന്നില്ല. എന്നാൽ, മിനി സിവിൽസ്റ്റേഷന് മുൻപിലെ മണിമല റോഡ് സംഗമിക്കുന്ന കവലയിൽക്കൂടി ട്രാഫിക് വിളക്കുകൾ വന്നാൽ അത് കുറച്ചുകൂടി ഫലപ്രദമാകുമെന്നാണ് വിലയിരുത്തൽ. എന്നാൽ 50 മീറ്റർ പടിഞ്ഞാറു മാറിയാണ് പാലാ റോഡിലേക്ക് തിരിയുന്ന കവലയിലെ ട്രാഫിക് വിളക്കുകൾ. ഇവയുമായി ബന്ധിപ്പിച്ച് സമയക്രമീകരണം ഏർപ്പെടുത്തിയെങ്കിലേ ഇത് വിജയിക്കൂ. അതല്ലെങ്കിൽ കൂടുതൽ കുരുക്കിനും അപകടങ്ങൾക്കും കാരണമാകും.






