കോട്ടയം : ഓണത്തെ വരവേൽക്കാനൊരുങ്ങി കോട്ടയത്ത് കുടുംബശ്രീ പ്രവർത്തകർ.ഓണം സീസൺ ലക്ഷ്യമാക്കിയുള്ള പൂ കൃഷിയെ പ്രളയം ചതിച്ചത് വെല്ലുവിളിയാണ്.
ജില്ലാ ഫെയർ തിരുനക്കര പഴയ ബസ് സ്റ്റാൻഡിലും തദ്ദേശസ്ഥാപനങ്ങളിലെ ഫെയറുകൾ അതത് ഗ്രാമപരിധിയിലുമാണ് ഒരുക്കുക.
ജില്ലയിലെ 78 സി.ഡി.എസുകൾ നേതൃത്വം നൽകും. 20 ന് ആരംഭിച്ച് 25 ന് സമാപിക്കും. മായം കലരാത്ത കറി പൗഡറും ഉപ്പേരിയും അച്ചാറും പച്ചക്കറികളുമൊക്കെ കുടുംബശ്രീ യൂണിറ്റുകൾ ഒരുക്കുന്നുണ്ട്.
ബ്ലോക്ക് ഭാരവാഹികളുടെ കീഴിലാണ് ഫെയറിന്റെ പ്രവർത്തനം. രണ്ട് ചന്തകൾക്കായി 20000 രൂപവീതമാണ് ചെലവിനായി നൽകുന്നത്.
ബ്ലോക്ക് കോ-ഓർഡിനേറ്ററുടെ നേതൃത്വത്തിലാണ് മേളയ്ക്കാവശ്യമായ ഉത്പന്നങ്ങളുടെ പട്ടിക തയാറാക്കുന്നത്. ആവശ്യമുള്ളയിടങ്ങളിലേയ്ക്ക് ജില്ലാ കോ-ഓർഡിനേറ്ററുടെ നേതൃത്വത്തിൽ സാധനങ്ങളെത്തിക്കും.
വാഴയില മുതൽ രണ്ടുകൂട്ടം പായസംവരെ ഇരുപതിലേറെ വിഭവങ്ങളുമായാണ് കുടുംബശ്രീയുടെ ഓണസദ്യ. ഇഷ്ടമുള്ള വിഭവങ്ങളും പായസവും തിരഞ്ഞെടുക്കാം.
മുൻകൂട്ടി ഓർഡർ ചെയ്യണം. തിരുവോണദിവസവും സദ്യയൊരുക്കാനുള്ള ആലോചനയുണ്ട്. വിഭവങ്ങളുടെയും പായസങ്ങളുടേയും എണ്ണമനുസരിച്ചാണ് സദ്യയുടെ വില.
സർക്കാർ, സ്വകാര്യസ്ഥാപനങ്ങൾ, റസിഡന്റ്സ് അസോസിയേഷനുകൾ എന്നിവിടങ്ങളിലെ ഓണാഘോഷങ്ങളിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
കുടുംബശ്രീക്ക് കീഴിൽ പ്രവർത്തിക്കുന്ന കാറ്ററിംഗ് യൂണിറ്റുകളുടെ മേൽനോട്ടത്തിലാണ് സദ്യ തയ്യാറാക്കുക. ആദ്യമായാണ് കിറ്റൊരുക്കുന്നത്. 300 രൂപ മുതൽ ആയിരം രൂപ വരെയുള്ള കിറ്റുകളിൽ പച്ചക്കറിയും പൂക്കളുമുണ്ട്.






