തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും മറ്റു ജില്ലകളിലേക്ക് സ്ഥലം മാറ്റിയ പൊലീസ് ഉദ്യോഗസ്ഥർക്ക് സ്വന്തം ജില്ലകളിലേക്ക് തിരികെ നിയമനം ലഭിക്കാത്തതില്‍ സേനയ്ക്കുള്ളില്‍ കടുത്ത അതൃപ്തി.
ദുരിതങ്ങള്‍ നിറഞ്ഞ തങ്ങളുടെ അവസ്ഥ പങ്കുവെച്ച് ഉദ്യോഗസ്ഥർ ഇറക്കിയ പാരഡി ഗാനം ഇപ്പോള്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളില്‍ വൈറലായിരിക്കുകയാണ്.
'വയസാകുന്നു പൊന്നേമാനേ, ട്രാൻസ്ഫർ ഓർഡർ തരണേ' എന്ന വരികളോടെയുള്ള ഗാനം ആരാണ് തയ്യാറാക്കിയതെന്ന് വ്യക്തമല്ലെങ്കിലും പൊലീസുകാർക്കിടയില്‍ വലിയ ചർച്ചയായിട്ടുണ്ട്. ''കരുണാമയനേ, ഓർഡർ തരണേ, അടിയനൊരടി ഇനി വയ്യാ! ഇടവം, മിഥുനം, കർക്കിടമിങ്ങനെ വയസാകുന്നു പൊന്നേ മാനേ… കരുണാമയനേ, ഓർഡർ തരണേ! ട്രാൻസ്ഫർ ഓർഡർ തരണേ!'' എന്നിങ്ങനെയാണ് ഗാനം ആരംഭിക്കുന്നത്.
മക്കള്‍ക്ക് അഡ്മിഷൻ എടുക്കണ്ടേ സാർ?, അമ്മയ്ക്ക് അരികില്‍ പോകണ്ടേ സാർ? ഭാര്യ സുഖമെന്നറിയണ്ടേ സാർ? ഒരുമിച്ചൊരു പിടി ഉണ്ണണ്ടേ സാർ? മക്കള്‍ക്കൊക്കെ മീശ കിളിർത്തെന്നു വന്നു, അയ്യയ്യോ അത് കാണാൻ കൊതിയായി! മുടിനാരുകളില്‍ നരകള്‍ കലർന്നു. പത്താം ക്ലാസ്സ് പഠിച്ചൊരു പിള്ളേർ, പ്ലസ് ടു ആകാൻ കാലമടുത്തു' എന്നിങ്ങനെ കുടുംബത്തോടൊപ്പം കഴിയാനാകാത്തതിന്റെ വേദനയും ജീവിതാവസ്ഥകളും ഗാനത്തില്‍ കൃത്യമായി എണ്ണിപ്പറയുന്നുണ്ട്.
മൂന്ന് വർഷത്തില്‍ കൂടുതല്‍ ഒരേ ജില്ലയില്‍ ജോലി ചെയ്തു എന്ന കാരണത്താല്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ ഭാഗമായി മറ്റു ജില്ലകളിലേക്ക് മാറ്റപ്പെട്ട ഉദ്യോഗസ്ഥർക്കാണ് ഇതുവരെ ശാപമോക്ഷം ലഭിക്കാത്തത്. സാധാരണയായി തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ ഉദ്യോഗസ്ഥരെ മുൻപ് ജോലി ചെയ്തിരുന്ന ജില്ലകളിലേക്ക് തിരികെ പോസ്റ്റ് ചെയ്യുന്നതായിരുന്നു പതിവ്. എന്നാല്‍ ഇക്കുറി ഇതിനുള്ള നടപടികള്‍ ഒന്നും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നാണ് പ്രധാന ആക്ഷേപം.






