തെലങ്കാന: രംഗ റെഡ്ഡിയില്‍ പോക്സോ കേസ് പ്രതി ഭാര്യയെയും കുട്ടികളെയും കൊലപ്പെടുത്തിയതിന് പിന്നാലെ, തനിക്കെതിരെ ലൈംഗികാതിക്രമ പരാതി നല്കിയ 17കാരിയെയും കുടുംബാംഗങ്ങളെയും കൊലപ്പെടുത്തി.
35 കാരനായ രാജ്കുമാർ എന്നയാളാണ് ഒറ്റ ദിവസം കൊണ്ട് അതിക്രൂരമായ ആറു കൊലപാതകങ്ങള്‍ നടത്തിയത്.
വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്. ഷബാദ് സ്വദേശിയായ രാജ്കുമാർ ആദ്യം ഭാര്യയായ 30 കാരിയായ പാർവതി ശരിതയെയും, നാലും, ഒരുവയസും പ്രായമുള്ള രണ്ട് ആണ് മക്കളെയും വീട്ടില്‍ വെച്ച് ആക്രമിച്ച് കൊലപ്പെടുത്തി.
കുടുംബത്തെ കൊലപ്പെടുത്തിയ ശേഷം പ്രതിനേരെ പോയത് തനിക്കെതിരെ പോക്സോ കേസ് നല്കിയ 17 കാരിയുടെ വീട്ടിലേക്കായിരുന്നു. അവിടെ നിന്ന് പെണ്‍കുട്ടിയെ കാറില്‍ കയറ്റി ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയ ശേഷം കൊലപ്പെടുത്തുകയായിരുന്നു.
പിന്നാലെ, തിരിച്ചെത്തി പെണ്‍കുട്ടിയുടെ 45 കാരിയായ അമ്മയെയും 65 കാരിയായ മുത്തശ്ശിയെയും കൊലപ്പെടുത്തി. എന്നാല്‍ സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന 20 വയസുള്ള ഭിന്നശേഷിക്കാരി സഹോദരിയെ ഇയാള്‍ ഉപദ്രവിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു.






