കോട്ടയം: പ്രായപൂർത്തിയാകാത്ത 9 വയസ്സുകാരിയായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ കേസിൽ 66 വയസ്സുകാരന് 80 വർഷം കഠിന തടവും 2,60,000 രൂപ പിഴയും ശിക്ഷയും വിധിച്ചു.
അയർക്കുന്നം മഹാത്മാഗാന്ധി കോളനി ഭാഗത്ത് പുത്തൻപറമ്പിൽ വീട്ടിൽ മാധവന്റെ മകൻ ചെല്ലപ്പൻ മാധവനെയാണ് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (POCSO) ജഡ്ജി റോഷൻ തോമസ് ശിക്ഷിച്ചത്.
പ്രതി പിഴ അടച്ചാൽ 2,30,000 രൂപ അതിജീവിതയ്ക്ക് നൽകാനും കോടതി ഉത്തരവിട്ടു. ഭാരതീയ ന്യായ സംഹിത, പോക്സോ നിയമം, പട്ടികജാതി-പട്ടികവർഗ അതിക്രമം തടയൽ നിയമം എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്.
2025 ഏപ്രിൽ 28-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അയർക്കുന്നം പോലീസ് സ്റ്റേഷനിലെ അന്നത്തെ എസ്.ഐ. സജു ടി. ലൂക്കോസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. തുടർന്ന് ഇൻസ്പെക്ടർമാരായ യു. ശ്രീജിത്ത്, അനൂപ് ജോസ് എന്നിവർ തുടരന്വേഷണം നടത്തി. കോട്ടയം ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടായിരുന്ന അനീഷ് കെ.ജി. അന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരെ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു.
കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 29 സാക്ഷികളെ വിസ്തരിക്കുകയും 36 പ്രമാണങ്ങൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജോസ് മാത്യു തയ്യിൽ ഹാജരായി.






