ഡല്‍ഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലെ ജന്തർമന്തറിലും മറ്റു സംസ്ഥാനങ്ങളിലും നടന്ന പ്രതിഷേധങ്ങള്‍ക്കിടെ പൊലീസ് അതിക്രമമുണ്ടായെന്ന ആരോപണങ്ങള്‍ അന്വേഷിക്കാൻ സുപ്രീംകോടതി അഞ്ചംഗ ഉന്നതാധികാര സമിതി രൂപവത്കരിച്ചു.
മുൻ സുപ്രീംകോടതി ജഡ്ജിയായ ജസ്റ്റിസ് ആർ. സുഭാഷ് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ അന്വേഷണ സമിതിയാണ് രൂപവത്കരിച്ചത്. പഞ്ചാബ് ഹരിയാണ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് രവിശങ്കർ ഝാ, ഡല്‍ഹി ഹൈക്കോടതി മുൻ ജഡ്ജിയായ ജസ്റ്റിസ് ഷാലീന്ദർ കൗർ, മുൻ സിബിഐ ഡയറക്ടർ ഋഷി കുമാർ ശുക്ല, മേഘാലയയിലെ റിട്ട. ഡിജിപി എല്‍. ആർ. ബിഷ്ണോയി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ക്കിടെ പൊലീസ്, അർധസൈനിക വിഭാഗങ്ങള്‍, മറ്റ് സുരക്ഷാ സേനകള്‍ എന്നിവരില്‍നിന്ന് സമരക്കാർക്ക് നേരേ അതിക്രമമുണ്ടായെന്ന ആരോപണങ്ങളിലാണ് സമിതി അന്വേഷണം നടത്തുക. ഇതില്‍ സ്ത്രീകള്‍ക്കെതിരേ നടന്ന അതിക്രമങ്ങളുമായി ബന്ധപ്പെട്ട് പ്രത്യേകം അന്വേഷണം നടത്തണമെന്നും ഇതിന് മുൻഗണന നല്‍കണമെന്നും സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്. ഇതിനുപുറമേ സമരക്കാർക്ക് നേരേ പെല്ലറ്റ് ഗണ്‍ ഉപയോഗിച്ചത്, ഇലക്ട്രിക് ബാറ്റണ്‍ പ്രയോഗം, ലാത്തിച്ചാർജ് തുടങ്ങിയവയിലും അന്വേഷണമുണ്ടാകും.






