വാഗമൺ: പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ വാഗമൺ കല്ലെമൊട്ട സ്വദേശിയായ മണികണ്ഠ ഭവൻ വീട്ടിൽ ഈശ്വരന് (46) 4 വർഷം കഠിന തടവ് വിധിച്ച് ഇടുക്കി അതിവേഗ പോക്സോ കോടതി. ജഡ്ജി നോബൽ ഡി. എസ് ആണ് ശിക്ഷ വിധിച്ചത്.
2025-ൽ കുട്ടിയുടെ വീട്ടിലെത്തിയ പ്രതി വെള്ളം ചോദിച്ച ശേഷം വെള്ളം നൽകാനെത്തിയ കുട്ടിയെ കയറിപ്പിടിക്കുകയായിരുന്നു കേസിന് ആധാരം. കുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയതായും കോടതി കണ്ടെത്തി. വിവിധ വകുപ്പുകളിലെ ഏറ്റവും ഉയർന്ന ശിക്ഷയായ 4 വർഷം തടവ് അനുഭവിച്ചാൽ മതിയാകുമെന്നും വിധിയിൽ വ്യക്തമാക്കി.
പിഴത്തുക ഈടാക്കിയാൽ അത് കുട്ടിക്ക് നൽകണമെന്നും, പിഴ അടയ്ക്കാത്ത പക്ഷം 3 മാസം അധിക തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. കുട്ടിക്ക് മതിയായ നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയോടും കോടതി ശുപാർശ ചെയ്തു. വാഗമൺ പോലീസ് ഇൻസ്പെക്ടറായിരുന്ന ക്ലീറ്റസ് കെ. ജോസഫ് സമർപ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണ് വിചാരണ നടന്നത്. അഡ്വ. ഷിജോമോൻ ജോസഫ് കണ്ടത്തിൻകരയിൽ പ്രോസിക്യൂഷന് വേണ്ടി ഹാജരായി.






