തിരുവനന്തപുരം: ലൈഫ് ഭവന പദ്ധതിയിൽ വീടിനായി എൽഡിഎഫ് സർക്കാർ അനുവദിച്ച നാല് ലക്ഷം രൂപ മൂന്ന് ലക്ഷമാക്കി വെട്ടിച്ചുരുക്കിയ സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന് രംഗത്ത് . ഭവനരഹിതർക്ക് ആശ്വാസമായിരുന്ന ലൈഫ് പദ്ധതിയെ കേന്ദ്രസർക്കാറിന്റെ നിബന്ധനങ്ങൾക്ക് വഴങ്ങി ദുർബലപ്പെടുത്തുകയാണ് യുഡിഎഫ് സർക്കാരെന്ന് അദ്ദേഹം ആരോപിച്ചു. നിലവിലെ പിഎംഎവൈ നഗരം പദ്ധതിയിൽ ഒരു വീടിന് നാല് ലക്ഷം രൂപയാണ് ലഭിച്ചിരുന്നത്. ഇതിൽ ഒന്നര ലക്ഷം രൂപ കേന്ദ്രവിഹിതവും രണ്ടര ലക്ഷം രൂപ സംസ്ഥാന സർക്കാരും തദ്ദേശസ്ഥാപനങ്ങളും ചേർന്നുമാണ് നൽകിയിരുന്നത്.

ഗുണഭോക്താവിൽ നിന്ന് സ്വന്തം വിഹിതമായി തുക ഈടാക്കിയിരുന്നില്ല. എന്നാൽ പുതിയ തീരുമാനത്തോടെ തദ്ദേശസ്ഥാപനങ്ങളുടെ വിഹിതം കുറയ്ക്കുകയും പദ്ധതിയുടെ 25% ആയ ഒരു ലക്ഷം രൂപ ഗുണഭോക്താവ് കണ്ടെത്തണമെന്ന വ്യവസ്ഥ കൊണ്ടുവരികയും ചെയ്തതായി പിണറായി ചൂണ്ടിക്കാട്ടി. ഇത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് അധിക ബാധ്യത സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, പദ്ധതി നടപ്പിലാക്കുന്നതിന്റെ പേരിൽ കേന്ദ്ര സർക്കാരിന്റെ ബ്രാന്റിംഗ് ഉൾപ്പെടെ രാഷ്ട്രീയമാനങ്ങളുള്ള നിബന്ധനകൾക്ക് കീഴടങ്ങി ജനങ്ങളെ വഞ്ചിക്കുകയാണ് സംസ്ഥാന സർക്കാരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭവനരഹിതർക്ക് ആത്മാഭിമാനത്തോടെ ജീവിക്കാൻ കിടപ്പാടമൊരുക്കിയ 'ലൈഫ്' പദ്ധതിയെ തകർക്കാനും കേന്ദ്രത്തിന്റെ ജനവിരുദ്ധ നിബന്ധനകൾക്ക് മുന്നിൽ മുട്ടുമടക്കാനുമുള്ള യുഡിഎഫ് സർക്കാർ തീരുമാനം അംഗീകരിക്കാൻ കഴിയില്ല.
പാവപ്പെട്ടവരുടെ വീടുകൾക്ക് മുന്നിൽ കേന്ദ്ര ലോഗോയും എംബ്ലവും ചാപ്പ കുത്തണമെന്ന് വാശിപിടിക്കുമ്പോൾ അതിന് മുന്നിൽ നട്ടെല്ലു വളയ്ക്കുകയാണ് കേരള സർക്കാർ എന്ന് അദ്ദേഹം വിമർശിച്ചു. 450 കോടി രൂപയുടെ കേന്ദ്ര വിഹിതം നഷ്ടപ്പെടാതിരിക്കാനാണ് ഈ തീരുമാനമെടുത്തതെന്ന സംസ്ഥാന സർക്കാർ വാദം അപഹാസ്യകരമാണ്. എൽഡിഎഫ് സർക്കാരിനു കീഴിൽ ലൈഫ് പദ്ധതിയിൽ പൂർത്തിയായ അഞ്ചുലക്ഷത്തിലേറെ വീടുകളിൽ 3,72,000 വീടുകളും പരിപൂർണ്ണമായും സംസ്ഥാന സർക്കാരും പ്രാദേശിക സർക്കാരുകളും ചേർന്നു നിർമ്മിച്ചവയാണ്. ഇവയിലെ കേന്ദ്രവിഹിതം പൂജ്യമാണ്. 93,600 വീടുകൾക്കാണ് പിഎംഎവൈ (നഗരം) പദ്ധതി വഴി ഒന്നര ലക്ഷം വീതം കേന്ദ്രസഹായം ലഭിച്ചത്. പിഎംഎവൈ (ഗ്രാമം) വഴി നിർമ്മിച്ച 34,600 വീടുകൾക്ക് 72,000 രൂപ വീതമാണ് കേന്ദ്രസഹായം കിട്ടിയത്. ഈ രണ്ടു വിഭാഗത്തിലും നാലു ലക്ഷം രൂപ തികയാനാവശ്യമുള്ള ബാക്കി തുക മുഴുവനും വകയിരുത്തിയത് സംസ്ഥാന സർക്കാരും പ്രാദേശിക സർക്കാരുകളും ചേർന്നാണ്. തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി വീതം വെട്ടിക്കുറച്ചതിനെതിരെ പ്രതിഷേധം ശക്തമായിരിക്കെ അതിന്റെ ഭാരം കുടുംബങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും പാവപ്പെട്ട കുടുംബങ്ങൾക്ക് അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നു ഉത്തരവ് അടിയന്തരമായി പിൻവലിക്കണം എന്നും പിണറായി ആവശ്യപ്പെട്ടു.






