ഡല്‍ഹി: പ്ലാസ്റ്റിക് കറൻസി നോട്ടുകള്‍ പരീക്ഷിക്കാനൊരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). ആദ്യ ഘട്ടത്തില്‍ 10 രൂപയുടെയും 20 രൂപയുടെയും 100 കോടി വീതം പോളിമർ നോട്ടുകള്‍ ഇറക്കുമെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്സഭയില്‍ അറിയിച്ചു.
3,000 കോടി രൂപ മൂല്യം വരുന്ന നോട്ടുകളാണ് പരീക്ഷണാടിസ്ഥാനത്തില്‍ പുറത്തിറക്കുന്നത്.
ആർബിഐ കേന്ദ്ര ബോർഡിന്റെ ശുപാർശയെത്തുടർന്നാണ് ഫീല്‍ഡ് ട്രയലുകള്‍ക്കായി സർക്കാർ അനുമതി നല്‍കിയത്. പരീക്ഷണം വിജയകരമായാല്‍ നോട്ടുകള്‍ കൂടുതല്‍ അളവില്‍ അച്ചടിക്കും. നിലവിലുള്ള പേപ്പർ കറൻസികള്‍ക്ക് പകരമായിട്ടല്ല പോളിമർ നോട്ടുകള്‍ കൊണ്ടുവരുന്നത്. പേപ്പർ നോട്ടുകള്‍ക്കൊപ്പം ഇവയും പ്രചാരത്തിലുണ്ടാകുമെന്ന് കേന്ദ്ര മന്ത്രി വ്യക്തമാക്കി.
1988ല്‍ ഓസ്ട്രേലിയയാണ് ലോകത്ത് ആദ്യമായി പ്ലാസ്റ്റിക് കറൻസി പുറത്തിറക്കിയത്. നിലവില്‍ 60-ലധികം രാജ്യങ്ങളില്‍ ഇവ ഉപയോഗത്തിലുണ്ട്. പേപ്പർ നോട്ടുകളെ അപേക്ഷിച്ച് പോളിമർ നോട്ടുകള്‍ക്ക് ആയുസ് വളരെ കൂടുതലാണ്. 2009ല്‍ ആർബിഐ പ്ലാസ്റ്റിക് നോട്ടുകള്‍ പരീക്ഷിക്കാൻ ശ്രമിച്ചിരുന്നെങ്കിലും സാങ്കേതിക തടസങ്ങള്‍ കാരണം നടപ്പായിരുന്നില്ല.
പ്ലാസ്റ്റിക് നോട്ടുകള്‍ വന്നാല്‍ ഓണ്‍ലൈൻ പണമിടപാടുകളെ ബാധിക്കുമോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് ആർബിഐ വ്യക്തമാക്കി. നോട്ടുകള്‍ പ്രചാരത്തില്‍ വന്നശേഷമേ ഇക്കാര്യം വ്യക്തമാകൂ. പണവും ഡിജിറ്റല്‍ ഇടപാടുകളും ഒന്നിനൊന്ന് സഹായകരമായി ഒപ്പം തന്നെ തുടരുമെന്നാണ് ആർബിഐയുടെ വിലയിരുത്തല്‍.






