കണ്ണൂർ: സി.പി.എം. കേന്ദ്ര കമ്മിറ്റിയംഗവും മുന്‍ മന്ത്രിയുമായ പി.കെ. ശ്രീമതിക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെയും മാധ്യമങ്ങളിലൂടെയും വ്യാജവാര്‍ത്ത പ്രചരിപ്പിച്ച സംഭവത്തില്‍ കണ്ണൂര്‍ റൂറല്‍ സൈബര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് പോലീസില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.
സ്ത്രീത്വത്തെ അപമാനിക്കല്‍, സോഷ്യല്‍ മീഡിയ വഴി വ്യക്തികള്‍ക്ക് കടുത്ത മാനസിക ബുദ്ധിമുട്ടുണ്ടാക്കല്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിച്ച് വ്യാജ പ്രചാരണങ്ങളിലൂടെ വഞ്ചന നടത്തല്‍ എന്നീ ഗുരുതര വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
കണ്ണൂര്‍ റൂറല്‍ സൈബര്‍ പോലീസ് ഇന്‍സ്പെക്ടര്‍ക്കാണ് കേസിന്റെ പൂര്‍ണ അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്. ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനും വ്യാജവാര്‍ത്തയുടെ ഉറവിടം കണ്ടെത്തുന്നതിനുമുള്ള പ്രാഥമിക അന്വേഷണം പോലീസ് ആരംഭിച്ചു കഴിഞ്ഞു.
കുന്ദംകുളം മുന്‍ എം.എല്‍.എ. ആയിരുന്ന സി.പി.എം. നേതാവ് പി.കെ. കൃഷ്ണന്റെ ഭാര്യയെന്ന വ്യാജേന പി.കെ. ശ്രീമതി വ്യാജമായി ഫാമിലി പെന്ഷന് തട്ടിയെടുത്തു എന്ന രീതിയിലാണ് വിദ്വേഷ പ്രചാരണം നടന്നത്. എന്നാല്‍ ഇത് പൂര്‍ണമായും അസത്യവും പൊതുസമൂഹത്തില്‍ തന്നെ വ്യക്തിഹത്യ നടത്താന്‍ ലക്ഷ്യമിട്ട് നിര്‍മിച്ചെടുത്തതാണെന്നും സി.പി.എം. നേതൃത്വം വ്യക്തമാക്കി.
വര്‍ഷങ്ങളായി പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന മുതിര്‍ന്ന ജനപ്രതിനിധിക്കും രാഷ്ട്രീയ നേതാവിനുമെതിരെ നടത്തുന്ന ഇത്തരം ആസൂത്രിത അപവാദ പ്രചാരണങ്ങള്‍ക്കെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ടു പോകാനാണ് റൂറല്‍ സൈബര്‍ പോലീസിന്റെ തീരുമാനം. വരും ദിവസങ്ങളില്‍ ആരോപണവിധേയരായ മാധ്യമസ്ഥാപനങ്ങളുടെ പ്രതിനിധികളെയും വാര്‍ത്ത പ്രചരിപ്പിച്ചവരെയും വിളിപ്പിച്ചുവരുത്തി ചോദ്യം ചെയ്യും.






