റായ്പൂര്‍: ഇതര ജാതിയില്‍പ്പെട്ട യുവാവിനെ വിവാഹം കഴിച്ചതിന്റെ പേരില്‍ അഞ്ച് മാസം ഗർഭിണിയായ 17-കാരിയായ ആദിവാസി പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി നാട്ടുകൂട്ടം തലവന്മാർ.
ഛത്തീസ്ഗഡിലെ കൊറിയ ജില്ലയിലാണ് ഈ സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ചാന്ദ്നി ബിഹാർപൂർ സ്വദേശികളായ രണ്ടുപേരെ പോക്സോ വകുപ്പുകള്‍ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. ഇതര ജാതിയിലുള്ള യുവാവുമായി പ്രണയത്തിലായ പെണ്‍കുട്ടി മാസങ്ങള്‍ക്ക് മുൻപ് ഒളിച്ചോടി വിവാഹം കഴിച്ചിരുന്നു. തുടക്കത്തില്‍ വീട്ടുകാർ പരാതി നല്‍കിയിരുന്നെങ്കിലും, പിന്നീട് വിവാഹം അംഗീകരിച്ച് പരാതി പിൻവലിച്ചിരുന്നു.
എന്നാല്‍ സമുദായ നേതാക്കള്‍ ഇതിനെതിരെ നിലപാടെടുക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പങ്കാളി വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് അതിക്രമിച്ച് കയറിയ സംഘം 17-കാരിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. സർജാപൂർ ജില്ലയിലെ ഒഴിഞ്ഞ കടമുറിയില്‍ വെച്ചാണ് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്.
പെണ്‍കുട്ടി ഗർഭിണിയാണെന്ന് അറിഞ്ഞതോടെ ബലമായി ഗർഭച്ഛിദ്രത്തിനുള്ള മരുന്നുകള്‍ കുടിപ്പിക്കുകയും, വയറ്റില്‍ ഇടിക്കുകയും ചെയ്തതായി പെണ്‍കുട്ടി പൊലീസിന് മൊഴി നല്കി. നാട്ടുകൂട്ടത്തിനൊപ്പമുണ്ടായിരുന്ന മധ്യവയസ്കരായ സ്വന്തം ബന്ധുക്കള്‍ തന്നെയാണ് തന്നെ അക്രമികള്‍ക്ക് വിട്ടുനല്‍കിയതെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി.
അക്രമികളില്‍ നിന്ന് രക്ഷപ്പെട്ടോടിയ പെണ്‍കുട്ടി ഭർത്താവിനെ വിവരമറിയിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. പോലീസ് ഉടൻ തന്നെ ഇടപെട്ട് കേസെടുക്കുകയും പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.






