തൃശൂർ : തൃശൂർ ജില്ലയിൽ അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ പെരിങ്ങൽക്കുത്ത് ഡാം തുറക്കാൻ തൃശൂർ ജില്ലാ കളക്ടർ ഉത്തരവിറക്കി. ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനെ തുടർന്നാണ് കളക്ടറുടെ തീരുമാനം.
ഡാമിലെ ജലനിരപ്പ് 422 മീറ്ററിലെത്തുന്ന അടിയന്തര ഘട്ടത്തിൽ വാൽവുകൾ ഘട്ടം ഘട്ടമായി തുറക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. ഡാം തുറക്കുന്നതോടെ ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ പുഴയോരത്ത് താമസിക്കുന്നവർ കടുത്ത ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.
പുഴയിൽ ഇറങ്ങുന്നതിനും കുളിക്കുന്നതിനും മീൻപിടിക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ടെന്നും ആവശ്യമെങ്കിൽ ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകിയതായും കളക്ടർ അറിയിച്ചു.
അതേസമയം തന്നെ ചാലക്കുടിപ്പുഴയില്‍ മത്സ്യബന്ധനത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. പുഴയുടെ തീരത്തുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ കര്‍ശന നിയന്ത്രണവും സുരക്ഷയും ഒരുക്കാന്‍ ചാലക്കുടി, വാഴച്ചാല്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.






