ഡല്‍ഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരുമായി നടന്ന നിർണായക ചർച്ചയ്ക്ക് പിന്നാലെ ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഇല്ലെന്ന് കോക്രോച്ച് ജനത പാർട്ടി വക്താക്കള്‍ വ്യക്തമാക്കി.
രാജിക്കാര്യത്തില്‍ അന്തിമ നിലപാട് അറിയിക്കാൻ കേന്ദ്രസർക്കാർ നാളെ ഉച്ചവരെ സമയം ആവശ്യപ്പെട്ടതായി ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട സി ജെ പി നേതാക്കള്‍ അറിയിച്ചു.
ഭരണഘടനാ ക്ലബ്ബില്‍ നടന്ന ചർച്ചയില്‍ മൂന്ന് പ്രധാന ആവശ്യങ്ങളാണ് സിജെപി വീണ്ടും മുന്നോട്ടുവച്ചത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുക, നീറ്റ് വിവാദത്തിന് പിന്നാലെ ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുക, സമരവുമായി ബന്ധപ്പെട്ട് വിദ്യാർഥികള്‍ക്കും പ്രതിഷേധക്കാർക്കുമെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആറുകളും കേസുകളും പിൻവലിക്കുക എന്നിവയായിരുന്നു പ്രധാന ആവശ്യങ്ങള്‍.
ചർച്ചയ്ക്ക് ശേഷം പ്രതികരിച്ച സിജെപി . വക്താക്കള്‍, ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതും സമരത്തില്‍ പങ്കെടുത്ത വിദ്യാർഥികള്‍ക്കെതിരായ എഫ്ഐആറുകളും കേസുകളും പിൻവലിക്കുന്നതും സർക്കാർ അംഗീകരിച്ചിട്ടുണ്ടെന്ന് അറിയിച്ചു. എന്നാല്‍ ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യത്തില്‍ സർക്കാർ ഉടൻ തീരുമാനം അറിയിക്കാതെ കൂടുതല്‍ സമയം തേടിയതായും അവർ പറഞ്ഞു.
'നാളെ ഉച്ചവരെ സർക്കാർ സമയം ചോദിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രി രാജിവെക്കുകയോ മന്ത്രിസഭയില്‍ നിന്ന് നീക്കുകയോ ചെയ്യുമെന്ന പ്രഖ്യാപനം ഉണ്ടാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. അതുവരെ സമരനിലപാടില് മാറ്റമില്ല,' എന്ന് സി ജെ പി നേതാക്കള്‍ വ്യക്തമാക്കി.
സർക്കാരിന്റെ ഭാഗത്ത് നിന്ന് ചർച്ചകള്‍ അനുകൂല അന്തരീക്ഷത്തിലായിരുന്നുവെന്നാണ് സൂചന. എന്നാല്‍ വിദ്യാഭ്യാസ മന്ത്രിയുടെ രാജിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അന്തിമ തീരുമാനം കേന്ദ്രനേതൃത്വം കൈക്കൊള്ളേണ്ടതിനാലാണ് കൂടുതല്‍ സമയം ആവശ്യപ്പെട്ടതെന്നാണ് റിപ്പോർട്ടുകള്‍.
അതേസമയം, രാജിക്കാര്യത്തില്‍ സർക്കാർ എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ് ഇനി സമരത്തിന്റെ ഭാവി നിർണയിക്കുക. ധർമേന്ദ്ര പ്രധാൻ സ്ഥാനമൊഴിയാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് CJP നേതൃത്വം.






