ഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും. വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി ബില്‍ ഉള്‍പ്പെടെ നിരവധി ബില്ലുകളാണ് കേന്ദ്രം അവതരിപ്പിക്കാൻ ഒരുങ്ങുന്നത്.
ദേശീയ ബഹുമതിയെ അപമാനിക്കുന്നത് തടയല്‍ ഭേദഗതി ബില്ല് ഇന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയില്‍ അവതരിപ്പിക്കും. ദേശീയഗീതം, ദേശീയ പതാക ദേശീയ ചിഹ്നങ്ങള്‍ തുടങ്ങിയവയെ അവഹേളിക്കുന്നവർക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തുന്നതിനായാണ് ബില്ല്. ദേശീയ ഗാനത്തിന് നല്കുന്ന നിയമപരമായ സംരക്ഷണം ദേശീയഗീതമായ വന്ദേമാതരത്തിന് നല്‍കുന്നതിനാണ് ബില്ല് ലക്ഷ്യമിടുന്നത്.
പുതിയ രാഷ്ട്രീയ സമവാക്യങ്ങളില്‍ വമ്പൻ മാറ്റങ്ങളോടെയാണ് ഭരണപ്രതിപക്ഷങ്ങള്‍ വീണ്ടും സഭയ്ക്കകത്ത് ഒത്തുചേരാൻ പോകുന്നത്. കൂറുമാറ്റങ്ങളും, ലയനവും, പിളർപ്പും പുതിയ സഖ്യങ്ങളും രൂപീകരിക്കപ്പെട്ടിരിക്കുന്നു. മൂന്നാം മോദി സർക്കാർ മുൻപൊരിക്കലും ഇല്ലാത്ത വിധം ശക്തി പ്രാപിച്ചുകഴിഞ്ഞു. കണക്കുകള്‍ ഇനി അവർ വിരലനക്കുന്ന ഇടത്തേക്ക് നീങ്ങുന്ന അവസ്ഥയിലാണ് പാർലമെന്റ് വീണ്ടും ചേരുന്നത്. പാർലമെൻറില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം എന്ന ലക്ഷ്യത്തിന് തൊട്ടടുത്ത് എത്തി നില്‍ക്കുകയാണ് ബിജെപിയും എൻഡിഎ യും.
വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി ബില്ലും വികസിത് ഭാരത് ശിക്ഷ അധിഷ്ഠാൻ ബില്ലും ഉള്‍പ്പെടെ ഏഴു ബില്ലുകള്‍ ആണ് നിലവില്‍ സഭാ കാലയളവിലേക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നത്. എൻഡിഎയ്ക്ക് 360 എന്ന മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിലേക്ക് എത്താൻ കഴിയും എന്ന് ഉറപ്പായാല്‍ നിർണായകമായ രണ്ട് ഭരണഘടനാഭേദഗതി ബില്ലുകള്‍ കൊണ്ടുവരാനുള്ള നീക്കങ്ങള്‍ ഉണ്ടായേക്കാം. 131 ആം ഭേദഗതിയായ വനിതാ സംവരണ നിയമഭേദഗതി ബില്ലും മണ്ഡല പുനർനിർണയവുമാണ് ഒന്നാമത്തേത്. ഭരണഘടനയുടെ 129 ആം ഭേദഗതിയായ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ലും കൊണ്ടുവരുന്നത് കേന്ദ്രം പരിഗണിച്ചേക്കും.






