എറണാകുളം :,ആലുവയില്‍ 12 വയസുകാരിയെ കാണാതായിട്ട് നാല് ദിവസമായിട്ടും നിർണായക വിവരങ്ങളൊന്നും ലഭ്യമായില്ല. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല.
കാണാതാകുമ്പോള്‍ കുട്ടിയുടെ പക്കലുണ്ടായിരുന്ന അമ്മയുടെ ഫോണ്‍ ഇടയ്ക്ക് ഓണായിരുന്നു. ആദ്യം കാസര്‍കോട്, പിന്നീട് മംഗലാപുരം, തുടര്‍ന്ന് മുംബൈ എന്നിവിടങ്ങളിലാണ് ഫോണ്‍ ലൊക്കേഷന്‍ കണ്ടെത്തിയത്. എന്നാല്‍ പൊലീസിന്റെ ഭാഗത്തുനിന്നുള്ള അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും, വിവരങ്ങള്‍ കുടുംബവുമായി പങ്കുവെക്കുന്നില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. കഴിഞ്ഞ ശനിയാഴ്ച മുതലാണ് കുട്ടിയെ കാണാതായത്.
വിശദമായ പരിശോധന നടത്തുകയാണെന്നാണ് ആലുവ വെസ്റ്റ് പൊലീസ് അറിയിക്കുന്നത്. നിലവില്‍ കേരളത്തിന് പുറത്തേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഇടയ്ക്കിടെ ഫോണ്‍ ഓഫാകുന്നതും പൊലീസിന് അന്വേഷണത്തില്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. കുട്ടി പോയ വഴിയിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ ശ്രമിച്ചെങ്കിലും ആ ഭാഗത്തു നിന്നും വ്യക്തമായ ദൃശ്യങ്ങള്‍ ലഭിച്ചിട്ടില്ല. അന്വേഷണത്തിന് ഒന്നിലേറെ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ ശനിയാഴ്ച രാവിലെ കൂട്ടുകാരിയുടെ കൈയില്‍ നിന്നും പുസ്തകം വാങ്ങാന്‍ ഇറങ്ങിയ കുട്ടി പിന്നീട് തിരികെ എത്തിയില്ല. വൈകുന്നേരമായിട്ടും കുട്ടി മടങ്ങിവരാതായതോടെ കുടുംബം സ്വന്തം നിലയില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കുട്ടിയുടെ പക്കലുണ്ടായിരുന്ന ഫോണ്‍ ആദ്യം സ്വിച്ച് ഓഫ് ആയിരുന്നുവെങ്കിലും പിന്നീട് ഇടയ്ക്ക് ഓണായതായി പൊലീസ് മനസിലാക്കുകയായിരുന്നു.
കാണാതായി ഒരു ദിവസം പിന്നിട്ടപ്പോഴാണ് ആദ്യം ഫോണ്‍ ഓണായത്. തുടര്‍ന്ന് കാസര്‍കോട് ലൊക്കേഷന്‍ കാണിച്ചെങ്കിലും നിമിഷനേരം കൊണ്ട് ഫോണ്‍ വീണ്ടും സ്വിച്ച് ഓഫായി. ഇതാണ് അന്വേഷണത്തെ സാരമായി ബാധിച്ചത്. ലൊക്കേഷന്‍ മാറിമറിയുന്നത് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നിരീക്ഷിച്ചു വരികയാണെന്നും കുട്ടിയെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് പൊലീസ് സംഘമെന്നും അധികൃതര്‍ അറിയിച്ചു.






