തിരുവനന്തപുരം: പൊതുവേദികളില്‍ സ്ത്രീകള്‍ പങ്കെടുക്കുന്നതിനെതിരെയും അവർ വീടിനുപുറത്തിറങ്ങുന്നതിനെതിരെയും കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ നടത്തിയ പരാമർശങ്ങള്‍ക്കെതിരെ ശക്തമായ സ്ത്രീപക്ഷ നിലപാടുമായി പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി. ഇസ്ലാമില്‍ ലിംഗവിവേചനമില്ലെന്നും സ്ത്രീകള്‍ പുറത്തിറങ്ങരുതെന്ന് മതപ്രമാണങ്ങള്‍ എവിടെയും നിഷ്കർഷിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വെള്ളിയാഴ്ചയിലെ ജുമുഅ ഖുതുബയിലാണ് ഖുർആൻ വചനങ്ങളും ഹദീസുകളും ഉദ്ധരിച്ചുകൊണ്ട് ഇമാം നിലപാട് വ്യക്തമാക്കിയത്. സ്ത്രീകള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ക്കായി പുറത്തിറങ്ങാമെന്നും സാമൂഹിക ഇടപെടലുകള്‍ യാഥാസ്ഥിതികർ വ്യാഖ്യാനിക്കുന്നതുപോലെ പരിമിതപ്പെടുത്തപ്പെട്ടതല്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. നബിയുടെ കാലത്ത് തന്നെ ഇതുസംബന്ധിച്ച ചർച്ചകള്‍ നടന്നിട്ടുണ്ടെന്നും സ്ത്രീകള്‍ക്ക് പുറത്തിറങ്ങാൻ അനുവാദമുണ്ടെന്ന് പ്രവാചകൻ തന്നെ വിശദീകരിച്ചിട്ടുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
പ്രവാചകന്റെ പത്നി ആയിഷ ബീവി ചരിത്രത്തില്‍ ഒരു പ്രതിപക്ഷ നേതാവിനെപ്പോലെ പോരാട്ടം നയിച്ചതും യുദ്ധത്തില്‍ പങ്കെടുത്തതും അദ്ദേഹം എടുത്തുപറഞ്ഞു. അതുപോലെ ഉമർ ഖലീഫയുടെ ഭരണകാലത്ത് കമ്പോളങ്ങളുടെ മേല്‍നോട്ടം വഹിക്കുന്നതുപോലെയുള്ള പ്രധാനപ്പെട്ട ചുമതലകള്‍ സ്ത്രീകള്‍ക്ക് ഏല്‍പിച്ചുകൊടുത്തിരുന്നുവെന്നും ഇമാം വ്യക്തമാക്കി. സ്ത്രീകള്‍ പൊതുരംഗത്തിറങ്ങുന്നതിനെയും നേതൃനിരയിലേക്ക് വരുന്നതിനെയും യാഥാസ്ഥിതിക വാദികള്‍ എതിർക്കുന്ന പശ്ചാത്തലത്തില്‍, പാളയം ഇമാമിന്റെ പ്രസ്താവന.






