കോട്ടയം: പാലാ ടൗണ്‍ ബസ് സ്റ്റാൻഡിലെ സാമൂഹ്യവിരുദ്ധ ശല്യം വീണ്ടും രൂക്ഷമാകുന്നു. മൂന്നുമാസം മുമ്പ് ശക്തമായ പൊലീസ് ഇടപെടടിലിലൂടെ നിയന്ത്രണവിധേയമായതായിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും പഴയ രീതിയിൽ ആയി. പൊലീസ് മൗനം പാലിക്കുന്നതായി ആക്ഷേപമുണ്ട്.
സ്റ്റാൻഡില്‍ സ്ഥിരമായി തമ്പടിക്കുന്ന ചിലർ പരസ്യമായി മദ്യപിച്ചശേഷം യാത്രക്കാരെ അസഭ്യം പറഞ്ഞിട്ടും ഇവർക്കെതിരെ നടപടിയില്ലെന്നാണ് ആരോപണം.
ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ചക്കാമ്പുഴ സ്വദേശിയായ ജോർജ് എന്നയാള്‍ മദ്യപിച്ച് സ്റ്റാൻഡിലെത്തി യാത്രക്കാരെ അസഭ്യം പറഞ്ഞതായി യാത്രക്കാർ പറയുന്നു. അടുത്തിടെ പെണ്‍കുട്ടി ഉള്‍പ്പെട്ട ഒരു കുടുംബം സ്റ്റാൻഡില്‍ ബസ് കാത്തുനില്‍ക്കവെ ഇയാള്‍ മദ്യപിച്ച് ഇവർക്കുനേരെ പാഞ്ഞടുത്തതായും പരാതിയുണ്ട്.
പൊലീസില്‍ വിവരം അറിയിച്ചിട്ടും 'ഇതൊന്നും ഞങ്ങളുടെ വിഷയമല്ല' എന്ന സമീപനമാണോ അധികൃതർക്കെന്ന ചോദ്യവും ഉയരുകയാണ്. അനിഷ്ടസംഭവങ്ങള്‍ ഉണ്ടായശേഷം നടപടിയെടുക്കുന്നതിന് പകരം, വൈകുന്നേരങ്ങളിലും രാത്രിയിലും ബസ് കാത്തുനില്ക്കുന്ന സ്ത്രീകള്‍ക്കും വിദ്യാർത്ഥികള്‍ക്കും സുരക്ഷ ഉറപ്പാക്കാൻ അടിയന്തരമായി പൊലീസ് ഇടപെടണമെന്നാണ് യാത്രക്കാരുടെ ആവശ്യം.






