പാലക്കാട്: ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ ഫോറൻസിക് സർജൻ ഇല്ലാത്തതിനെ തുടർന്ന് മൃതദേഹത്തോട് അനാദരവ് കാണിച്ചതായി പരാതി. വാളയാറിൽ നിന്ന് പോസ്റ്റ്മോർട്ടത്തിനായി എത്തിച്ച യുവാവിന്റെ മൃതദേഹം അഞ്ചു മണിക്കൂറോളമാണ് ആംബുലൻസിൽ സൂക്ഷിക്കേണ്ടി വന്നത്.
ആശുപത്രി അധികൃതരുടെ ഗുരുതരമായ വീഴ്ചയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു.
ഫോറൻസിക് സർജന്റെ അഭാവം കാരണം പോസ്റ്റ്മോർട്ടം നടപടികൾ വൈകുകയും മൃതദേഹം ആംബുലൻസിൽ തന്നെ കിടത്തുകയുമായിരുന്നുവെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.
മണിക്കൂറുകൾ നീണ്ട ഉപരോധത്തിനൊടുവിൽ വിഷയം അടിയന്തരമായി പരിഹരിക്കാമെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കാമെന്നും ആശുപത്രി സൂപ്രണ്ട് ഉറപ്പ് നൽകിയതോടെയാണ് സമരം അവസാനിപ്പിച്ചത്.






