കോട്ടയം : പാലാ വൈസ് ചെയർപേഴ്സൺ തിരഞ്ഞെടുപ്പില്‍ എൽഡിഎഫ്-യുഡിഎഫ് വിമത സഖ്യത്തിന് ജയം. യുഡിഎഫിന്റെ വിമത സ്ഥാനാര്‍ത്ഥി ബിജു മാത്യൂസാണ് വൈസ് ചെയർപേഴ്സൺ തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. ബിജുവിന് 14 വോട്ടുകളും യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ പനയ്ക്കലിന് 11 വോട്ടുകളുമാണ് ലഭിച്ചത്.
അതേസമയം, യുഡിഎഫ് വിമത കൗൺസിലർ ടോണി തൈപറമ്പിൽ വോട്ട് ചെയ്തത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കാണ്. മറ്റൊരു വിമതയായ രജിതാ പ്രകാശ് തിരഞ്ഞെടുപ്പിൽ പങ്കെടുത്തില്ല. വൈസ് ചെയർമാൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫ് വിമതർക്കിടയില്‍ തർക്കം നിലനിന്നിരുന്നു. കൗൺസിലർമാരായ ബിജു മാത്യൂസും ടോണി തൈപ്പറമ്പിലുമാണ് വൈസ് ചെയർമാൻ സ്ഥാനത്തിനുവേണ്ടി തമ്മിലടിച്ചത്. പിന്നാലെ ബിജു മാത്യൂസിനെ സ്ഥാനാര്‍ത്ഥിയായി തീരുമാനിക്കുകയായിരുന്നു.
വൈസ് ചെയർപേഴ്സൺ സ്ഥാനം കിട്ടാത്തതിനെ തുടർന്നാണ് ടോണി തൈപ്പറമ്പിൽ തിരികെ യുഡിഎഫ് പാളയത്തിലേക്ക് പോയത്. കേരള കോൺഗ്രസ് എമ്മും പുതിയ വൈസ് ചെയർപേഴ്സണും തമ്മിലുള്ള കുതിരക്കച്ചവടമാണ് നഗരസഭയിലെന്ന് ടോണി തൈപ്പറമ്പിൽ വിമര്‍ശിച്ചു. യുഡിഎഫ് വിമതരെ തമ്മിലടിപ്പിച്ച് കേരള കോൺഗ്രസ് എം നേട്ടം ഉണ്ടാക്കിയെന്നും ടോണി തൈപറമ്പിൽ കുറ്റപ്പെടുത്തി.
മുൻ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടത്തിനെതിരെ അവിശ്വാസം കൊണ്ടുവരാനാണ് എൽഡിഎഫും യുഡിഎഫ് വിമതരും ഒന്നിച്ച് മുന്നണിയായത്. ചെയർപേഴ്സൺ തിരഞ്ഞെടുപ്പിലും ഈ സഖ്യമുണ്ടായിരുന്നു. പിന്നീട് നടന്ന സംഭവവികാസങ്ങളെ തുടർന്നാണ് സഖ്യത്തിൽ വിള്ളൽ വീണത്.






