കൊച്ചി : സംസ്ഥാനം നേരിടുന്ന വൈദ്യുതി ക്ഷാമം മറയാക്കി, മുന്‍കാലങ്ങളില്‍ പ്രതിഷേധങ്ങളെത്തുടര്‍ന്ന് ഉപേക്ഷിച്ച വൈദ്യുതപദ്ധതികള്‍ തിരിച്ചുകൊണ്ടുവരാന്‍ അണിയറയില്‍ ഊര്‍ജിതനീക്കം.
ജനകീയ പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് നിര്‍ത്തിവെച്ച പദ്ധതികള്‍ക്ക് അനുമതി നേടാന്‍ നിലവില്‍ കേന്ദ്ര സര്‍ക്കാരുമായുള്ള ബന്ധം ഉപയോഗിക്കാനാണ് യു.ഡി.എഫ്. സര്‍ക്കാരിന്റെ ശ്രമം. സോളാര്‍, കാറ്റാടി വൈദ്യുത ഉല്പാദന മാര്‍ഗങ്ങള്‍ പരീക്ഷിക്കാതെയാണ് പരിസ്ഥിതിക്കു വലിയ ആഘാതമേല്‍പ്പിക്കുന്ന പദ്ധതികളിലേക്ക് തിരിയുന്നതെന്ന് ആക്ഷേപം.
എ.ഐ സാങ്കേതികവിദ്യയുടെ വ്യാപകമായ ഉപയോഗത്തിന് വന്‍തോതില്‍ വൈദ്യുതി ആവശ്യമായി വരുന്ന പുതിയ കാലത്ത് പരമാവധി വൈദ്യുതി ഉല്പാദിപ്പിക്കുക എന്നതാണ് കേന്ദ്ര നയം. ഇതിനായി നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷനും ആണവോര്‍ജ കമ്മിഷനും സംസ്ഥാനങ്ങള്‍ക്ക് മേല്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യക്കു വലിയ തോതില്‍ വൈദ്യുതി ആവശ്യമുണ്ട്. ഡാറ്റാ സെന്ററുകളിലെ സര്‍വറുകളും കൂളിംഗ് സിസ്റ്റങ്ങളുമാണ് ഇതില്‍ പ്രധാന പങ്കും വഹിക്കുന്നത്.
അതിനിടെ, പദ്ധതികളോടുള്ള പ്രാദേശികമായ എതിര്‍പ്പുകള്‍ മറികടക്കാന്‍ വിവിധ സംഘടനകളുടെ പിന്തുണ നേടാനും ശ്രമം നടക്കുന്നുണ്ട്. കൂടുതല്‍ വന വിസ്തൃതി നഷ്ടമാകാതെ പദ്ധതികള്‍ നടപ്പാക്കാം എന്നാണ് അവയെ പിന്തുണയ്ക്കുന്നവരുടെ ഭാഷ്യം. കാസര്‍കോട് ജില്ലയിലെ ചീമേനി ആണവനിലയ പദ്ധതി പരിസ്ഥിതി സംരക്ഷണ സമിതികളുടെ ശക്തമായ സമരത്തെത്തുടര്‍ന്ന് ഉപേക്ഷിച്ചതാണ്. എന്‍ഡോസള്‍ഫാന്‍ ദുരന്തം ബാധിച്ച പ്രദേശമായതുകൊണ്ട് റേഡിയേഷന് പോലുള്ള അപകടസാധ്യതകള്‍ ഇവിടെ വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെട്ടതാണ്.
ചാലക്കുടി മണ്ഡലത്തില്‍പെട്ട അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയും മൂന്നു പതിറ്റാണ്ടായി പ്രതിഷേധങ്ങളെത്തുടര്‍ന്ന് മാറ്റിവയ്ക്കപ്പെട്ടതാണ്. വനഭൂമി കുറയുന്നതും ജൈവ വൈവിധ്യങ്ങള്‍ നഷ്ടമാകുന്നതും കണക്കിലെടുത്താണ് പൂയംകുട്ടി പദ്ധതി വേണ്ടെന്നു വെച്ചത്.
അന്ന് കേന്ദ്ര അനുമതി ലഭിക്കാതെ പോയ പദ്ധതികളാണ് ഇവ. പൂയംകുട്ടി പദ്ധതി 240 മെഗാവാട്ട് ലക്ഷ്യവുമായി കെ. കരുണാകരന്റെ ഭരണകാലത്ത് തറക്കല്ലിട്ടതാണ്. പരീക്ഷണാടിസ്ഥാനത്തില്‍ 200 മീറ്റര്‍ ദൂരത്തില്‍ ടണല്‍ നിര്‍മ്മിക്കുകയും ചെയ്തിട്ടുണ്ട്. പ്രാരംഭത്തില്‍ 1000 മെഗാവാട്ട് ശേഷി വിഭാവനം ചെയ്ത പദ്ധതി പൊടി തട്ടിയെടുക്കാനാണ് നിക്കം






