കൊച്ചി: ലഹരി മാഫിയകളെ തുരുത്താൻ കേരള പൊലീസും എക്സൈസ് വകുപ്പും സംയുക്തമായി നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ: ദ നാർക്കോ ഹണ്ട് ' 50 നാൾ പിന്നിടുമ്പോൾ പിടിച്ചെടുത്തത് 729.85 കിലോ മയക്കുമരുന്ന്.
ജൂൺ 2ന് തുടങ്ങിയ വേട്ടയിൽ 6.3 കിലോഗ്രാം എം.ഡി.എം.എ, 719 കിലോഗ്രാം കഞ്ചാവ്, 4.6 കിലോ ഹാഷിഷ് ഓയിൽ എന്നിവയാണ് പിടിച്ചെടുത്തത്. ലഹരി വേട്ടയിൽ 8436 പേരാണ് അറസ്റ്റിലായത്.
ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി സ്കൂൾ, കോളേജ് എന്നിവിടങ്ങളിൽ സാമൂഹ്യസംഘടനകളുടെ നേതൃത്വത്തിൽ ബോധവത്കരണ പരിപാടികളും സജീവമാണ്.
മയക്കുമരുന്നിന് അടിമപ്പെട്ടവരെ അതിൽ നിന്ന് മോചിപ്പിക്കുന്നതിനായി 8711 ബോധവത്കരണ ക്ലാസുകൾ 430 കൗൺസലിംഗും സംഘടിപ്പിച്ചിട്ടുണ്ട്. ലഹരി കടത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊതുജനങ്ങൾക്ക് അറിയിക്കാം. വിവരങ്ങൾ നൽകുന്നവരെക്കുറിച്ച് രഹസ്യമായി സൂക്ഷിക്കുകയും ചെയ്യും.
അതെ സമയം ആഭ്യന്തര വകുപ്പിന്റെ ഓപ്പറേഷൻ തൂഫാൻ വാട്സ് ആപ്പ് നമ്പറിൽ നൽകുന്ന സന്ദേശങ്ങൾക്ക് പ്രതികരണം ഉണ്ടാകുന്നില്ലെന്ന പരാതിയും വ്യാപകമാണ്. കൃത്യമായ വിവരങ്ങൾ കൈമാറിയിട്ടും പൊലീസ് നടപടി സ്വീകരിക്കാത്ത കേസുകളുമുണ്ട്.






