കോട്ടയം: ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും എൻ.എസ്.എസിനെതിരെ നടത്തിയ വിമർശനങ്ങള്‍ക്ക് മറുപടിയുമായി എൻ.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരൻ നായർ.
ഇരുവരുടെയും പരാമർശങ്ങള്‍ മറുപടി അർഹിക്കുന്നതല്ലെന്നും, അവയ്ക്ക് പിന്നില്‍ വ്യക്തമായ രാഷ്ട്രീയ താത്പര്യങ്ങളും ഗൂഢാലോചനകളും ഉണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
ഡല്‍ഹി എൻ.എസ്.എസ് നിർമ്മിച്ച മന്നം സ്മൃതി മണ്ഡപത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കവെയാണ് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ എൻ.എസ്.എസ് നേതൃത്വത്തെ വിമർശിച്ചത്. മന്നത്ത് പത്മനാഭന്റെ പാരമ്പര്യം സംരക്ഷിക്കേണ്ട ഉത്തരവാദിത്വം സംഘടനാ നേതൃത്വത്തിനുണ്ടെന്നും, ആരെ മന്നം സമാധിയില്‍ പ്രവേശിപ്പിക്കണമെന്നോ വേണ്ടയെന്നോ തീരുമാനിക്കാൻ ഒരു വ്യക്തിക്കും അധികാരമില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ചടങ്ങിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപി, "പെരുന്ന ശുദ്ധീകരിക്കപ്പെടും. നിലവിലെ നേതൃത്വം തന്നെ അത് ചെയ്യുകയോ അല്ലെങ്കില്‍ സ്വയം ശുദ്ധീകരിക്കപ്പെടുകയോ ചെയ്യും" എന്ന് പറഞ്ഞു.
മന്നം സമാധിയില്‍ പുഷ്പാർച്ചന നടത്തുന്നതില്‍ ആർക്കും വിലക്കില്ലെന്നും, അതുസംബന്ധിച്ച തെറ്റായ പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും സുകുമാരൻ നായർ വ്യക്തമാക്കി.
ഇതിനിടെ, ഉപരാഷ്ട്രപതിക്ക് ഈ വർഷം ഫെബ്രുവരിയില്‍ പെരുന്നയിലെ മന്നം സമാധിയില്‍ പുഷ്പാർച്ചന നടത്താൻ അനുമതി ലഭിച്ചിരുന്നില്ലെന്ന സംഭവവും, 2015-ല്‍ എൻ.എസ്.എസ് ആസ്ഥാനത്തെത്തിയ സുരേഷ് ഗോപിയെ കാണാൻ ജി. സുകുമാരൻ നായർ തയ്യാറായിരുന്നില്ലെന്ന പഴയ സംഭവവും വീണ്ടും ചർച്ചയാവുകയാണ്.






