മാടപ്പള്ളി: മോസ്കോ–വെങ്കോട്ട റോഡിലെ പൊയ്ന്താനം കുന്ന് വീണ്ടും മാലിന്യക്കൂമ്പാരമായി. രാത്രികാലങ്ങളിൽ ചാക്കുകളിലും പ്ലാസ്റ്റിക് കൂടുകളിലുമായി മാലിന്യം തള്ളുന്നത് പതിവായതായി പ്രദേശവാസികൾ പറയുന്നു. ഇതോടെ ദുർഗന്ധവും പരിസര മലിനീകരണവും രൂക്ഷമായിരിക്കുകയാണ്.
കേറ്ററിംഗ് സ്ഥാപനങ്ങൾ, അറവുശാലകൾ, പച്ചക്കറി സ്റ്റാളുകൾ എന്നിവിടങ്ങളിൽ നിന്നുള്ള മാലിന്യങ്ങളാണ് പ്രധാനമായും ഇവിടെ തള്ളുന്നത്. കുട്ടികളും വയോജനങ്ങളും ഉപയോഗിച്ച ഡയപ്പറുകൾ ഉൾപ്പെടെയുള്ള ആരോഗ്യ മാലിന്യങ്ങളും കുളത്തിലും റോഡരികിലും ഉപേക്ഷിക്കുന്നുണ്ട്. ഇത് പൊതുജനാരോഗ്യത്തിന് ഭീഷണിയാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
വർഷങ്ങൾക്കുമുമ്പ് സ്വകാര്യ വ്യക്തി പാറഖനനം നടത്തിയതിനെ തുടർന്ന് രൂപപ്പെട്ട കുളമാണ് ഇപ്പോൾ മാലിന്യനിക്ഷേപ കേന്ദ്രമായി മാറിയിരിക്കുന്നത്. കുളത്തിന് സമീപത്തെ റോഡിന്റെ വശത്തുള്ള കൽക്കെട്ട് തകർന്ന നിലയിലായതിനാൽ അപകടസാധ്യതയും നിലനിൽക്കുന്നു. ഏത് സമയത്തും കൽക്കെട്ട് ഇടിഞ്ഞുവീഴാമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ.
അടുത്തിടെ വാർഡ് പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ അഴകാത്തുപടി മുതൽ പൊയ്ന്താനം കുന്ന് വരെയുള്ള ഭാഗം ശുചീകരിച്ച് മാലിന്യച്ചാക്കുകൾ നീക്കം ചെയ്തിരുന്നു. എന്നാൽ ശുചീകരണത്തിന് പിന്നാലെ വീണ്ടും മാലിന്യം തള്ളുന്നത് തുടരുകയാണ്. പ്രവർത്തനരഹിതമായ സി.സി.ടി.വി. ക്യാമറ നന്നാക്കി, മാടപ്പള്ളി പഞ്ചായത്തും തൃക്കൊടിത്താനം പോലീസും കർശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.






