കാഠ്മണ്ഡു : നേപ്പാള്‍ മിന്നല്‍ പ്രളയമുണ്ടായി പത്താം നാള് രണ്ട് തൊഴിലാളികളെ അത്ഭുതകരമായി രക്ഷപ്പെടുത്തി. ത്രിശൂലി ജലവൈദ്യുതി പദ്ധതിയിലെ തുരങ്കത്തില്‍ നിന്നാണ് രണ്ട് തൊഴിലാളികളെ ജീവനോടെ പുറത്തെത്തിക്കാനായത്. സഞ്ജയ് സാഹ, കബീര്‍ മാഹാരാജന്‍ എന്നീ തൊഴിലാളികള്‍ക്കാണ് പുതു ജീവന് ലഭിച്ചത്. നേപ്പാളിലെ വിവിധ തുരങ്കങ്ങളില്‍ നിര്‍മാണ തൊഴിലാളികള്‍ കുടുങ്ങിയിട്ടുണ്ടാകാം എന്ന സംശയത്തെ തുടര്‍ന്നാണ് രക്ഷാപ്രവര്‍ത്തകര്‍ തെരച്ചില്‍ നടത്തിയത്.
നേപ്പാളിലെ 12 ജലവൈദ്യുത പദ്ധതികളിലായി 900ത്തോളം തൊഴിലാളികളെ കാണാതായി എന്നായിരുന്നു വിവരം. പിന്നാലെ ഇന്ത്യ അടക്കമുള്ള വിദേശ രാജ്യങ്ങളില്‍ നിന്ന് തുരങ്ക രക്ഷാപ്രവര്‍ത്തനത്തില്‍ പരിശീലനം നേടിയവര്‍ നേപ്പാളിലെ രക്ഷാ പ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്നു. പ്രളയത്തിൽ തൃശൂലി പ്രദേശം പൂര്‍ണമായും ഇല്ലാതായിരുന്നു. എന്നാല്‍ അവിടെ പരിശോധനയ്ക്കിടെ ടണലില്‍ നിന്ന് ശബ്ദം കേൾക്കുകയായിരുന്നു എന്നാണ് വിവരം. പിന്നാലെ കുഴിച്ച് തുരങ്ക മുഖം വരെ രക്ഷാപ്രവര്‍ത്തകര്‍ എത്തിയിരുന്നു. തുടര്‍ന്ന് ചെറിയ വിടവിലൂടെ അകത്ത് കടന്ന് പരിശോധിച്ചപ്പോഴാണ് രണ്ട് പേരെ ജീവനോടെ കണ്ടെത്തുന്നത്.
മെക്കാനിക്കല്‍ ഫോര്‍മാനാണ് രക്ഷപ്പെട്ട സഞ്ജയ് സാഹ. കബീര്‍ മഹാരാജന് മെക്കാനിക്കല്‍ സൂപ്പർവൈസറാണ്. ഒരാഴ്ചയോളമാണ് ഇവര്‍ ഭക്ഷണമോ വെള്ളമോ ഇല്ലാതെ തുരങ്കത്തിനുള്ളില്‍ കഴിഞ്ഞത്. തുരങ്കത്തിനുള്ളില്‍ നിന്ന് കൂടുതല്‍ ശബ്ദം കേള്‍ക്കുന്നുണ്ടെന്ന വിവരവും പുറത്ത് വരുന്നുണ്ട്.
കഴിഞ്ഞ മാസം 26-ാം തിയതിയാണ് നേപ്പാളില്‍ മിന്നല്‍ പ്രളയമുണ്ടാകുന്നത്. 40 തൊഴിലാളികളാണ് അന്ന് തുരങ്കത്തില്‍ കുടുങ്ങിയതെന്നാണ് വിവരം. ഇനിയും പലരും ജീവനോടെ ഉണ്ടാകാമെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. കൂടുതല്‍ ആളുകളുടെ ശബ്ദം തുരങ്കത്തില്‍ നിന്ന് കേള്‍ക്കുന്നുവെന്നത് പ്രതീക്ഷ നല്‍കുന്നുണ്ട്.
അതേസമയം മിന്നല്‍ പ്രളയത്തില്‍ 1275 പേരുടെ മരണമാണ് ഇതുവരെ ഔദ്യോഗികമായി സ്വീകരിച്ചത്. നേപ്പാളില്‍ മാത്രം 5083 പേരെ കണ്ടെത്താന്‍ ഉണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.ഇതില്‍ 275 ഇന്ത്യന്‍ പൗരന്മാരും ഉള്‍പ്പെടുന്നു.നേപ്പാള്‍ പ്രളയദുരന്തത്തില്‍ കാണാതായവരുടെ ബന്ധുക്കളുടെ ഡിഎന്‍എ പ്രൊഫൈലിങ്ങിന് കേന്ദ്ര, സംസ്ഥാന തല ഫോറന്‍സിക് ലബോറട്ടറികളുടെ സേവനം ലഭ്യമാക്കും.






