ന്യൂഡൽഹി: ജൂൺ 21ന് നടന്ന നീറ്റ് യു.ജി പുനഃപരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 11.21 ലക്ഷം വിദ്യാർത്ഥികൾ എം.ബി.ബി.എസ്, ഡെന്റൽ, ആയുഷ് തുടങ്ങിയ മെഡിക്കൽ കോഴ്സുകൾക്ക് യോഗ്യത നേടി.
പഞ്ചാബിലെ ആര്യൻ ഗുപ്തയും ഹരിയാനയിലെ പൻശൂൽ ബൻസലും 720ൽ 715 മാർക്ക് നേടി ഒന്നാം റാങ്കുകാരായി. 19 വിദ്യാർത്ഥികൾ 700 മാർക്കിന് മുകളിൽ നേടി.
138 വിദ്യാർത്ഥികൾ 690നു മുകളിലും 1492 പേർ 650 മാർക്കിനു മുകളിലും നേടി.
പരീക്ഷാർത്ഥികൾക്ക് നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ ഔദ്യോഗിക വെബ്സൈറ്റായ https://neet.nta.nic.in ൽ പരിശോധിക്കാം. മേയ് 3ന് നടന്ന പരീക്ഷയിലെ ചോദ്യപേപ്പർ ചോർന്നതിനെ തുടർന്നാണ് പുനഃപരീക്ഷ നടത്തിയത്.
20 ലക്ഷത്തിൽപ്പരം വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്. ഉത്തർപ്രദേശിൽ നിന്നാണ് കൂടുതൽ പേർ യോഗ്യത നേടിയത്- 1.7 ലക്ഷം. ലക്ഷദ്വീപിലാണ് കുറവ്- 43 പേർ.
ഫഹ്മീദ അനീസ് 573 മാർക്കു നേടി അവിടത്തെ ടോപ്പറായി. ആദ്യ 17 റാങ്കുകാർ പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഉത്തർ പ്രദേശ്, മഹാരാഷ്ട്ര, ബീഹാർ, തമിഴ്നാട്, തെലങ്കാന സംസ്ഥാനങ്ങളിലുള്ളവരാണ്.






