കുറുപ്പന്തറ : കുറുപ്പന്തറ ജങ്ഷൻ വികസനത്തിന് ഇനിയും എത്ര നാൾ കാത്തിരിക്കണം.സ്ഥലം വിട്ടുനൽകാൻ സമീപവാസികൾ സന്നദ്ധത അറിയിച്ചിട്ട് 20 വർഷമായിട്ടും ജങ്ഷൻ വികസനം മാത്രം സാധ്യമായിട്ടില്ല.
കോട്ടയം-എറണാകുളം റോഡും കുറവിലങ്ങാട്-കല്ലറ-ചേർത്തല റോഡും കടന്നുപോകുന്ന പ്രധാന ജങ്ഷനാണിത്. തിരക്കുള്ള സമയങ്ങളിലെല്ലാം ഇവിടെ കുരുക്ക് പതിവാണ്.
ഏറ്റുമാനൂർ-തലയോലപ്പറമ്പ് റോഡിലെ വളവുകൾ നിവർത്തുന്നതിനും അപകടമേഖലകളിൽ വീതി കൂട്ടുന്നതിനുമുള്ള പദ്ദതി പ്രഖ്യാപിച്ചെങ്കിലും നടപടികൾ നീണ്ടുപോവുകയാണ്. ഇത് നടപ്പായാൽ ഒപ്പം കുറുപ്പുന്തറ ജങ്ഷൻ വികസനവും സാധ്യമാകും.
സംസ്ഥാന സർക്കാരിന്റെ പുതിയ ബജറ്റിൽ ഇതടക്കമുള്ള റോഡ് വികസനത്തിനുള്ള പദ്ധതി ഉൾപ്പെടുത്തിയിട്ടുണ്ടെന്നതാണ് ഏകപ്രതീക്ഷ.
വാഹന തിരക്കേറുന്നതനുസരിച്ച് അപകടസാധ്യതയും കൂടുന്ന കവലകളിലൊന്നാണ് കുറുപ്പന്തറ. കഴിഞ്ഞദിവസവും കുറവിലങ്ങാട് റോഡിൽനിന്നുവന്ന കാറും കോട്ടയം-എറണാകുളം റോഡിലൂടെ പോകുകയായിരുന്ന കാറു കൂട്ടിയിടിച്ചു. നാലുവശത്തേക്കുമുള്ള ബസ് സ്റ്റോപ്പുകളും കവലയിൽ തന്നെയാണ്.
വാഹനാപകടങ്ങൾ പതിവായതോടെയാണ് കവലയിൽ സിഗ്നൽ സംവിധാനം ഏർപ്പെടുത്തിയത്. 20 ലക്ഷത്തോളം രൂപ ചെലവഴിച്ചായിരുന്നു പൊതുമരാമത്ത് വകുപ്പ് സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചത്.
സിഗ്നൽ സംവിധാനം നിലവിൽ വന്നതോടെ ജങ്ഷനിലെ വാഹനാപകടങ്ങൾ കുറയ്ക്കാൻ കഴിഞ്ഞിരുന്നതായി അധികൃതരും വ്യാപാരികളും സമ്മതിക്കുന്നുണ്ട്.
എന്നാൽ അനധികൃത പാർക്കിങ്ങും വാഹനങ്ങൾ പെരുകിയതും ഗതാഗതക്കുരുക്ക് രൂക്ഷമാക്കി. ഇതോടെ സിഗ്നൽ ലൈറ്റുകളുടെ പ്രവർത്തനം നിർത്തുകയായിരുന്നു.






