നിലമ്പൂർ: ചാലിയാർ അകമ്പാടത്തെ സ്വകാര്യ ആശുപത്രിയിലെ ടോയ്ലെറ്റിലെ ബക്കറ്റില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.
ചാലിയാർ എരഞ്ഞിമങ്ങാട് വേട്ടേക്കോട്ടെ സ്വദേശിയായ 28കാരിയാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. ശുചിമുറിയില്‍ പ്രവസിച്ച ഉടൻ യുവതി പൂർണ വളർച്ചയെത്തിയ ആണ്‍കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു.
ഇന്നലെ രാവിലെ 10ന് ക്ലീനിംഗ് സ്റ്റാഫ് ടോയ്ലെറ്റ് വൃത്തിയാക്കുന്നതിനിടെയാണ് ബക്കറ്റില്‍ ഇരുത്തിയ നിലയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടത്. തിങ്കളാഴ്ച രാത്രി 11ന് രക്തസ്രാവത്തെത്തുടർന്ന് യുവതിയെ ഭർത്താവും ബന്ധുക്കളും ചേർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
വനിതാ ഡോക്ടർ ഇല്ലാത്തതിനാല്‍ നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശിച്ചു. ഡ്രസ് മാറാൻ ടോയ്ലെറ്റില് പോയ യുവതി മുക്കാല്‍ മണിക്കൂറോളം കഴിഞ്ഞാണ് തിരിച്ചു വന്നത്. ഉടനെ ആംബുലൻസില്‍ നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പ്രസവവിവരം യുവതി ഡോക്ടറോട് പറഞ്ഞിരുന്നില്ല.
ഇന്നലെ രാവിലെ ടോയ്ലെറ്റ് വൃത്തിയാക്കാനെത്തിയ ജീവനക്കാരി കുഞ്ഞിന്റെ മൃതദേഹം കണ്ടതിന് പിന്നാലെ അധികൃതർ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. അന്വേഷണത്തില്‍ യുവതി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ളതായി വിവരം ലഭിച്ചു. തുടർന്ന് നടത്തിയ പരിശോധനയില്‍ പ്രസവിച്ചതായും തെളിഞ്ഞു. ചോദ്യം ചെയ്യലില്‍ യുവതി ഇക്കാര്യം സമ്മതിക്കുകയും ചെയ്തു.
പ്രസവിച്ചത് ചാപിള്ളയായിരുന്നെന്നാണ് യുവതിയുടെ മൊഴി. യുവതിയുടെ മൂന്നാമത്തെ പ്രസവമായിരുന്നു ഇത്. ഗർഭിണിയാണെന്ന വിവരം യുവതി വീട്ടില്‍ അറിയിച്ചിരുന്നില്ല. ഗള്‍ഫിലായിരുന്ന ഭർത്താവ് നാല് ദിവസം മുൻപാണ് നാട്ടിലെത്തിയത്. രക്തസ്രാവമുള്ളതിനാല്‍ നിലവില്‍ പേവാർഡില്‍ കഴിയുന്ന യുവതി പൊലീസിന്റെ നിരീക്ഷണത്തിലാണ്.






