കൊച്ചി: മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനാ കേസില്‍ പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങള്‍ക്ക് ഹൈക്കോടതിയില്‍ കനത്ത തിരിച്ചടി.
ചോറ്റാനിക്കര കോടതിയിലെ വിചാരണ നടപടികള്‍ തടയണമെന്നാവശ്യപ്പെട്ട് പ്രതികള്‍ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. കേസിന്റെ വിചാരണ ആറുമാസത്തിനകം പൂർത്തിയാക്കണമെന്ന് വിചാരണ കോടതിക്ക് ഹൈക്കോടതി കർശന നിർദ്ദേശം നല്‍കിയിട്ടുണ്ട്. വയനാട്ടിലെ മുട്ടില്‍, മേപ്പാടി എന്നിവിടങ്ങളില്‍ നിന്നും മുറിച്ചുകടത്തിയ മരങ്ങള്‍ എറണാകുളം അമ്പലമേടിലെ സ്ഥാപനത്തില്‍ മറിച്ചുവിറ്റതുമായി ബന്ധപ്പെട്ട കേസിലാണ് ഈ നടപടി.
വനം വകുപ്പിന്റെ ഔദ്യോഗിക പാസ് ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു അഗസ്റ്റിൻ സഹോദരന്മാർ ഈ വില്‍പ്പന നടത്തിയത്. എന്നാല്‍ പിന്നീട് പാസ് വ്യാജമാണെന്ന് കണ്ടെത്തുകയും, വനം വകുപ്പ് പെരുമ്പാവൂരിലും അമ്പലമേട്ടുമായി വ്യാപാരിയുടെ കൈവശമുണ്ടായിരുന്ന മുഴുവൻ മരത്തടികളും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ഇതിന്റെ പശ്ചാത്തലത്തില്‍ മരവ്യാപാരി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അമ്പലമേട് പോലീസ് കേസെടുക്കുകയും ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി വിചാരണ നടപടികള്‍ ആരംഭിക്കുകയും ചെയ്തത്. മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത ക്രിമിനല്‍ കേസുകളില്‍ വിചാരണ നടപടികള്‍ ആരംഭിക്കുന്ന ആദ്യത്തെ കേസ് എന്ന പ്രത്യേകതയും ഇതിനുണ്ട്.
എന്നാല്‍, ഈ കേസിലെ ഒന്നാം പ്രതി റോജി അഗസ്റ്റിൻ, രണ്ടാം പ്രതി ആന്റോ അഗസ്റ്റിൻ, മൂന്നാം പ്രതി ജോസുകുട്ടി അഗസ്റ്റിൻ എന്നിവർ തുടക്കം മുതല്‍ തന്നെ കോടതി നടപടികളോട് സഹകരിച്ചിരുന്നില്ല. മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട എല്ലാ കേസുകളും സുല്‍ത്താൻ ബത്തേരി കോടതിയാണ് പരിഗണിക്കുന്നതെന്നും, അതിനാല്‍ ഈ കേസും അവിടെത്തന്നെ പരിഗണിക്കണമെന്നുമായിരുന്നു പ്രതികളുടെ ആവശ്യം.
മജിസ്ട്രേറ്റ് കോടതി ഈ ആവശ്യം തള്ളിയതിനെത്തുടർന്നാണ് അവർ ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതിയില്‍ നിന്ന് അന്തിമ തീരുമാനം വരുന്നത് വരെ ചോറ്റാനിക്കര കോടതിയില്‍ ഹാജരാകാൻ പ്രതികള്‍ തയ്യാറായിരുന്നില്ല. കോടതിയുടെ ഭാഗത്തുനിന്ന് ഇതേത്തുടർന്ന് ശക്തമായ വിമർശനങ്ങളും ഉയർന്നിരുന്നു. വീഡിയോ കോണ്‍ഫറൻസിലൂടെ ഹാജരാകുകയോ അല്ലെങ്കില്‍ ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ് ഹാജരാക്കുകയോ ചെയ്യാതെ വിട്ടുനില്‍ക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഒടുവില്‍ ഹർജി ഹൈക്കോടതി തള്ളിയതോടെ, അഗസ്റ്റിൻ സഹോദരങ്ങള്‍ക്ക് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയില്‍ വിചാരണ നേരിടേണ്ടി വരും.
2020-21 കാലഘട്ടത്തില്‍ നടന്ന മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട 41 കേസുകളില്‍ അന്വേഷണ സംഘം നേരത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നു. കേസില്‍ പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങള്‍ ജാമ്യത്തില്‍ തുടരുകയാണ്. അതേസമയം കേസില്‍ പിടിച്ചെടുത്ത 112 ഈട്ടിത്തടികള്‍ നിലവില്‍ വനംവകുപ്പിന്റെ കുപ്പാടി ഡിപ്പോയിലാണ് സൂക്ഷിച്ചിരിക്കുന്നത്.
പല ഗഡുക്കളായി മര വ്യാപാരിയില്‍നിന്നു മുൻകൂർ തുക കൈപ്പറ്റിയ പ്രതികള്‍ അനധികൃതമായി മുറിച്ച 54 കഷണം കള്ളത്തടികളാണു കൈമാറിയത്. തടി നിയമപരമായി വില്‍ക്കുന്നതിനും കടത്തുന്നതിനുമുള്ള രേഖകള്‍ ഹാജരാക്കണമെന്നും ഇല്ലെങ്കില്‍ പണം തിരികെനല്‍കണമെന്നും അലിയാർ ആവശ്യപ്പെട്ടെങ്കിലും പ്രതികള്‍ തയാറായില്ല. ഇക്കാര്യം കുറ്റപത്രവും ശരിവയ്ക്കുന്നുണ്ട്.
കേസില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടു ജോസ്കുട്ടി അഗസ്റ്റിനും ആന്റോ അഗസ്റ്റിനും നല്കിയ വിടുതല്‍ ഹർജികള്‍ ജൂലൈയില്‍ കേരള ഹൈക്കോടതി തള്ളിയിരുന്നു. തടി കടത്തുന്നതിനോ വില്‍ക്കുന്നതിനോ പ്രതികള്‍ക്കു നിയമപരമായ അധികാരമില്ലെന്ന വനംവകുപ്പിന്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടിയാണു ഹൈക്കോടതി പ്രതികളുടെ ഹർജി തള്ളിയത്.






