എറണാകുളം : മുട്ടിൽ മരമുറി വഞ്ചന കേസിൽ പ്രതികൾ ഹാജരാവാത്തതിൽ നിലപാട് കടുപ്പിച്ച് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി. പ്രതികൾക്ക് വീഡിയോ കോൺഫെറൻസിങ് ഹാജരാവാൻ നൽകിയ അനുമതി റദ്ദ് ചെയ്യുമെന്നാണ് കോടതിയുടെ മുന്നറിയിപ്പ്. വിചാരണ നടപടികളുടെ ഭാഗമായി കുറ്റം ചുമത്തുന്നതിന് പ്രതികൾ 11ന് ഹാജരാകണമെന്നാണ് നിർദേശം.
നിലവിൽ വിചാരണ നടപടികൾ നിർത്തിവയ്ക്കാൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. എങ്കിൽ ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ് ഹാജരാക്കണമെന്നും അല്ലെങ്കിൽ വീഡിയോ കോൺഫറൻസിങ് വഴി ഹാജരാകാനുള്ള അനുമതി റദ്ദാക്കുമെന്നും കോടതി പറഞ്ഞു. ചോറ്റാനിക്കര കോടതിയിലെ വിചാരണ നടപടികൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജി ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കും. മുൻപ് മൂന്ന് തവണ ഈ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു.
ഒരേ കുറ്റകൃത്യങ്ങൾ ഒരുമിച്ചു വിചാരണ നടത്തണം എന്ന ആവശ്യവുമായാണ് പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ഈ ആവശ്യത്തെ സംസ്ഥാന സർക്കാർ ശക്തമായി എതിർത്തിരുന്നു. ചോറ്റാനിക്കര കോടതിയിലേത് വഞ്ചന കേസ് ആണെന്നും, വയനാട് ഉള്ളത് വനം വകുപ്പുമായി ബന്ധപ്പെട്ട കേസാണെന്നും സർക്കാർ അറിയിച്ചു. ഹർജി നാളെ ഹൈകോടതി പരിഗണിക്കും.






