ഡൽഹി:മൂന്ന് ദിവസം ആദ്യ ഭാര്യയ്ക്കൊപ്പം, മൂന്ന് ദിവസം രണ്ടാമത്തെ ഭാര്യയ്ക്കൊപ്പം, ഏഴാമത്തെ ദിവസം സ്വന്തം കാര്യങ്ങള്‍ക്കായി.
ഉത്തർപ്രദേശിലെ രാംപൂർ ജില്ലയില്‍ ഭർത്താവും രണ്ട് ഭാര്യമാരും തമ്മിലുള്ള ഗാർഹിക തർക്കം ധാദിയാല് പോലീസ് ഔട്ട്പോസ്റ്റില്‍ എത്തിയപ്പോഴാണ് ഈ വിചിത്രമായ ഫോർമുല അംഗീകരിച്ചത്.
തീരുമാനത്തില്‍ സാമ്പത്തികപരമായ ഒരു വ്യവസ്ഥ കൂടിയുണ്ടായിരുന്നു. ഭർത്താവ് തൻ്റെ ആദ്യ ഭാര്യയ്ക്ക് ചെലവുകള്‍ക്കായി എല്ലാ ആഴ്ചയിലും 500 രൂപ നല്‍കണം.
ധാദിയാല് ഔട്ട്പോസ്റ്റ് ഇൻ-ചാർജ് ബ്രജേഷ് കുമാർ ജയ്സ്വാള്‍ നല്കുന്ന വിവരമനുസരിച്ച്, ധാദിയാല് സ്വദേശിയായ മുഹമ്മദ് നസാക്കത്ത് എന്നാണ് ഭർത്താവിന്റെ പേര്. നസാക്കത്തും അദ്ദേഹത്തിന്റെ രണ്ട് ഭാര്യമാരും തമ്മിലുണ്ടായ തർക്കത്തെ തുടർന്നാണ് വിഷയം പോലീസ് ഔട്ട്പോസ്റ്റിന് മുന്നിലെത്തിയത്.
"ധാദിയാല് സ്വദേശിയായ മുഹമ്മദ് നസാക്കത്തിന് രണ്ട് ഭാര്യമാരുണ്ട്. ഞായറാഴ്ച, മസ്വാസി സ്വദേശിയായ ഇയാളുടെ അളിയൻ തൗഖീർ രാജ, ധാദിയാല് പോലീസ് ഔട്ട്പോസ്റ്റില്‍ ഒരു എഴുതി തയ്യാറാക്കിയ ഒത്തുതീർപ്പ് കരാർ സമർപ്പിക്കുകയായിരുന്നു," ജയ്സ്വാള്‍ പറഞ്ഞു.
നസാക്കത്ത് ആദ്യ ഭാര്യയ്ക്ക് അവളുടെ ചെലവുകള്‍ക്കായി പ്രതിവാരം 500 രൂപ വീതം നല്‍കണമെന്ന് കരാറില്‍ വ്യക്തമാക്കിയിരുന്നു. കരാർ രേഖപ്പെടുത്തിയതോടെ ഇരുഭാര്യമാരും വ്യവസ്ഥകള്‍ അംഗീകരിച്ചതായി പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
തനിക്ക് ആവശ്യത്തിന് സാമ്പത്തിക പിന്തുണ ലഭിക്കുന്നില്ലെന്നും ഭർത്താവ് രണ്ടാം ഭാര്യയ്ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുകയാണെന്നും ആദ്യ ഭാര്യ പരാതിപ്പെട്ടതിനെ തുടർന്നാണ് ഈ വേറിട്ട ഒത്തുതീർപ്പിലേക്ക് കാര്യങ്ങളെത്തിയത്.
പോലീസിന് പുറമെ പ്രാദേശിക പഞ്ചായത്തും ഈ വിഷയം ഏറ്റെടുക്കുകയും കേസ് വഷളാക്കാതെ സമവായത്തിലെത്തിക്കാൻ ശ്രമിക്കുകയും ചെയ്തു. ഒത്തുതീർപ്പ് ചർച്ചയില്‍ ഉയർന്നുവന്ന വ്യവസ്ഥയനുസരിച്ച്, ഭർത്താവ് ആദ്യ ഭാര്യയ്ക്കൊപ്പം മൂന്ന് ദിവസവും അടുത്ത മൂന്ന് ദിവസം രണ്ടാമത്തെ ഭാര്യയ്ക്കൊപ്പവും ചെലവഴിക്കും. ഏഴാമത്തെ ദിവസം അദ്ദേഹത്തിന്റെ സ്വന്തം ഇഷ്ടത്തിന് വിട്ടുനല്‍കും.
ആദ്യ ഭാര്യയോടുള്ള സാമ്പത്തിക ബാധ്യത പ്രത്യേകം എഴുതി തയ്യാറാക്കി രേഖപ്പെടുത്തിയിട്ടുണ്ട്. അവളുടെ ആവശ്യങ്ങള്‍ക്കായി ആഴ്ചയില്‍ 500 രൂപ ലഭിക്കും. നസാക്കത്തിന്റെ അളിയനായ തൗഖീർ രാജ വഴിയാണ് എഴുതി തയ്യാറാക്കിയ കരാർ ധാദിയാല് പോലീസ് ഔട്ട്പോസ്റ്റില്‍ സമർപ്പിച്ചത്. കരാറിനെ തുടർന്ന് ഇരു സ്ത്രീകളും വ്യവസ്ഥകള്‍ അംഗീകരിക്കുകയും തർക്കം പരിഹരിക്കപ്പെടുകയും ചെയ്തതായി പോലീസ് അറിയിച്ചു.
എന്നാല്‍, കക്ഷികള്‍ തമ്മില്‍ എഴുതി തയ്യാറാക്കിയ ഒത്തുതീർപ്പിലൂടെയാണ് വിഷയം പരിഹരിച്ചതെന്ന് പോലീസ് വ്യക്തമാക്കി.
ഈ ഒത്തുതീർപ്പ് കരാർ ഇപ്പോള്‍ ആ പ്രദേശത്ത് വലിയ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്. ആഴ്ച തോറുമുള്ള ഈ അപൂർവ്വ സമയക്രമം ഗ്രാമത്തിന് വെളിയിലും വലിയ ശ്രദ്ധ നേടി. സമയത്തെച്ചൊല്ലിയും പണത്തെച്ചൊല്ലിയും ആരംഭിച്ച ഒരു കുടുംബ തർക്കം അങ്ങനെ ആഴ്ചയിലൊരിക്കല്‍ കൃത്യമായി വീതിച്ചു നല്‍കിക്കൊണ്ട് അവസാനിച്ചിരിക്കുകയാണ്.






