ന്യൂഡല്‍ഹി : നീറ്റ് ചോദ്യപേപ്പര്‍ ചോർച്ചയ്ക്ക് പിന്നിലുള്ളവരെ തുറങ്കലില്‍ അടയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശക്തമായ നടപടി വേണമെന്ന് മോദി എന്‍ഡിഎ യോഗത്തില്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികളുടെ ഭാവി സുരക്ഷിതമാക്കും. വിദ്യാര്‍ത്ഥികളുടെ ഭാവി അപകടത്തിലാക്കുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കുമെന്നും മോദി പറഞ്ഞു.
എന്നാൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജിക്കായി ആവശ്യം ഉയരുന്നതിൽ മോദി പ്രതികരിച്ചില്ലെന്നാണ് വിവരം. അതേസമയം ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള സമരത്തില്‍ ഉറച്ച് മുന്നോട്ടു പോകാനാണ് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ തീരുമാനം. ഇന്ന് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുമെന്ന് സിജെപി സ്ഥാപകന്‍ അഭിജീത്ത് ദീപ്കെ പറഞ്ഞു.
പൊലീസ് കസ്റ്റഡിയില്‍ നിന്നും വിട്ടതിന് പിന്നാലെ ജന്തര്‍മന്തറിലേക്ക് തിരിച്ചെത്തിയ സിജെപി പ്രതിഷേധക്കാര്‍ പുതിയ വേദി സ്ഥാപിക്കുകയും പ്രതിഷേധം തുടരുകയുമായിരുന്നു. 'ഞങ്ങള്‍ ഇനിയും മാര്‍ച്ച് ചെയ്യും. ഇവിടം വിടില്ല', എന്നാണ് പാര്‍ലമെന്റ് മാര്‍ച്ച് സംബന്ധിച്ച ചോദ്യത്തോട് ദീപ്കെ പ്രതികരിച്ചത്. ധര്‍മ്മേന്ദ്ര പ്രധാന് രാജിവെയ്ക്കും വരെ പ്രതിഷേധം തുടരും. അടുത്ത മാര്‍ച്ചിനുള്ള തയ്യാറെടുപ്പുകള്‍ ചര്‍ച്ച ചെയ്യുകയാണ്. അടുത്ത നീക്കം സംബന്ധിച്ച് സിജെപി ഔദ്യോഗികമായി അറിയിക്കുമെന്നും സിജെപി വ്യക്തമാക്കി.






