കോട്ടയം: എക്സൈസ് വകുപ്പിലെ അഴിമതിക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് എക്സൈസ് മന്ത്രി എം ലിജു.
കോട്ടയത്തെ ക്രമക്കേടില്‍ തനിക്ക് പരാതി ലഭിച്ചിരുന്നുവെന്നും പരാതി ലഭിച്ചപ്പോള്‍ തന്നെ നേരിട്ട് പോലീസ് ക്രമക്കേട് കണ്ടെത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച എക്സൈസ് കമ്മീഷണറെ മന്ത്രി അഭിനന്ദിച്ചു. സസ്പെൻഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥരുടെ അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കാൻ വിജിലൻസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സത്യസന്ധരായ ഉദ്യോഗസ്ഥർക്ക് പൂർണ്ണ പിന്തുണ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വ്യാജമദ്യം വിറ്റ് ലാഭമുണ്ടാക്കാമെന്ന് ആരും കരുതേണ്ടതില്ല. അങ്ങനെയുള്ളവരെ തുറുങ്കിലടയ്ക്കും. ആളുകളുടെ ജീവനും ആരോഗ്യവും തകർത്ത്, ഒരു പങ്ക് ചില ജീവനക്കാർക്കും നല്കി തടിച്ചുകൊഴുക്കാമെന്ന് ആരും കരുതേണ്ടതില്ല. തെറ്റായ വാർത്തകള്‍ ഒഴിവാക്കണമെന്നും അഴിമതിക്കെതിരെ പോരാടുന്ന ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. സമൂഹം തന്നെ വിസില്‍ ബ്ലോവേഴ്സ് ആകണമെന്ന് പറഞ്ഞ മന്ത്രി വകുപ്പിനായി 41 പുതിയ വാഹനങ്ങള്‍ സർക്കാർ നല്‍കിയതായും അറിയിച്ചു.
ഉത്തരവാദിത്വ മദ്യപാനമാണ് നയമെന്നും അഴിമതിരഹിത എക്സൈസ് കേരള സമൂഹത്തിന്റെ മുന്നോട്ടുപോക്കിന് നിർബന്ധമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. മദ്യം ഏറ്റവും കുറച്ചുവിറ്റ ഔട്ട്ലെറ്റുകളുടെ പേരാണ് പ്രസിദ്ധീകരിക്കേണ്ടതെന്നും അത് പ്രസിദ്ധീകരിക്കാൻ നിർദ്ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു. മദ്യനയ ചർച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. ഇതില്‍ ഞാൻ മാത്രമായി അഭിപ്രായം പറയേണ്ട കാര്യമല്ലെന്നും ആരോഗ്യപ്രവർത്തകർ, വിവിധ സംഘടനകള്‍ എന്നിവരുമായി ചർച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടുതല്‍ ബാറുകള്‍ വേണ്ടെന്നതാണ് യു.ഡി.എഫ് നയമെന്നും എന്നാല്‍ എല്‍.ഡി.എഫ് നിരവധി ലൈസൻസുകള്‍ നല്‍കിയതായും എക്സൈസ് മന്ത്രി എം ലിജു കൂട്ടിച്ചേർത്തു.






