കൊല്ലം: പുന്തലത്താഴം സ്വദേശിയായ അമ്മയെയും രണ്ട് കുട്ടികളെയും കാണാതായിട്ട് അഞ്ച് ദിവസം.
പുന്തലത്താഴം സ്വദേശി രമ്യ സോമൻ, മകൻ വൈഷ്ണവ് (12), മകള്‍ രുദ്ര (മൂന്നര) എന്നിവരെയാണ് കഴിഞ്ഞ ശനിയാഴ്ച രാവിലെ മുതല്‍ കാണാതായത്.
ശനിയാഴ്ച രാവിലെ സ്വന്തം കാറുമായി കടവൂർ ക്ഷേത്രത്തിലേക്ക് പോയതാണ് രമ്യയും മക്കളും. എന്നാല്‍ ക്ഷേത്ര ദർശനത്തിന് ശേഷം ഇവർ വീടുകളിലേക്ക് മടങ്ങിയെത്തിയില്ല. കാണാതായവർ സഞ്ചരിച്ചിരുന്ന കാർ തെൻമല ഭാഗത്തേക്ക് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് അവസാനമായി ലഭിച്ചത്.
സംഭവത്തില്‍ ബന്ധുക്കളുടെ പരാതിയെ തുടർന്ന് ഇരവിപുരം പൊലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കി. തെൻമല വഴി അതിർത്തി കടക്കാൻ സാധ്യതയുണ്ടെന്ന നിഗമനത്തില്‍ തമിഴ്നാട് കേന്ദ്രീകരിച്ചും ഇരവിപുരം പൊലീസ് തെരച്ചില്‍ വിപുലമാക്കിയിട്ടുണ്ട്.
കാണാതായവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ തന്നെ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ ഇരവിപുരം പൊലീസിലോ വിവരമറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.






