കൊച്ചി: മെസ്സിയെ കേരളത്തിലെത്തിക്കുന്നതിന്റെ പേരിൽ നടന്ന സാമ്പത്തിക ഇടപാടുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വിദേശനാണ്യ വിനിമയ ചട്ടപ്രകാരം (ഫെമ) കേസെടുത്തു.
വിദേശത്തേക്ക് 126 കോടിരൂപ അയച്ചെന്ന വെളിപ്പെടുത്തലിലാണ് കേസ്. അർജന്റീന വിഷയത്തിൽ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട പരാതിയിൽ കഴിഞ്ഞവർഷം ഇ.ഡി. സ്പോൺസർക്കെതിരെ പരിശോധനകൾക്കു തുടക്കമിട്ടിരുന്നെങ്കിലും മറ്റ് ഏജൻസികൾ എഫ്ഐആർ റജിസ്റ്റർ ചെയ്യാത്തതിനാൽ അന്വേഷണം മുന്നോട്ടുപോയിരുന്നില്ല. ഫെമ ലംഘനങ്ങളിൽ ഇ.ഡിക്ക് നേരിട്ടു കേസെടുക്കാനാകും.
അർജന്റീന ഫുട്ബോൾ അസോസിയേഷനു കൈമാറാനായി സ്പോൺസർ വിദേശത്തേക്ക് പണം അയച്ചതിന്റെയും അത് അർജന്റീന അസോസിയേഷൻ കൈപ്പറ്റിയതിന്റെയും രേഖകൾ സർക്കാരിനു സമർപ്പിച്ചിട്ടില്ലെന്ന് കായിക വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിൽ എത്തിക്കാനുള്ള നീക്കങ്ങളിൽ, സ്പോൺസർക്ക് എതിരായ പൊലീസ് മുന്നറിയിപ്പ് എൽഡിഎഫ് സർക്കാർ അവഗണിക്കുകയായിരുന്നു. സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ സാമ്പത്തിക സ്രോതസ്സുകൾ കേന്ദ്ര ഏജൻസികൾ നിരീക്ഷിക്കുന്നുണ്ടെന്നും ഇവർക്കെതിരെ ഇ.ഡി.അന്വേഷണം വന്നാൽ അത് സർക്കാരിനെതിരായ നീക്കമായി മാറുമെന്നും രഹസ്യാന്വേഷണ വിഭാഗം സർക്കാരിന് മുന്നറിയിപ്പു നൽകിയിരുന്നു. ആഭ്യന്തര വകുപ്പിന്റെ ചുമതലകൂടി വഹിച്ചിരുന്ന അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനു സമർപ്പിച്ച റിപ്പോർട്ട് ലഭിച്ചശേഷവും സന്ദർശനത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കൊച്ചിയിൽ ഉന്നതതല യോഗം ചേരുകയായിരുന്നു.
വഞ്ചനക്കുറ്റമടക്കം സ്പോൺസർക്കെതിരായ 19 കേസുകളുടെ വിശദാംശങ്ങൾ പൊലീസ് സർക്കാരിനെ അറിയിച്ചിരുന്നു. ഫിഫയുടെ അനുമതി ലഭിക്കും മുൻപേ മെസ്സി വരുമെന്ന പ്രഖ്യാപനം സ്പോൺസർ നടത്തിയത് സ്വന്തം പ്രമോഷനുവേണ്ടിയാണെന്ന് സംശയിക്കുന്നതായും പൊലീസ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.






